തിരുവനന്തപുരം: മുഖ്യമന്ത്രിക്കേ ഈ ഗതി. പിന്നെ ജനങ്ങളുടെ കാര്യം പറയണോ…മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മാവേലി എക്സ്പ്രസിൽ തിരുവനന്തപുര ത്തേക്ക് വന്ന ഉമ്മൻ ചാണ്ടി വഴിയിൽ ഇറങ്ങി നടക്കേണ്ടി വന്നു.
സംഭവം ഇങ്ങനെ: മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് കഴിഞ്ഞ് മാവേലി എക്സ്പ്രസിൽ വന്ന ഉമ്മൻ ചാണ്ടി പേട്ട സ്റ്റേഷനിൽ രാവിലെ 6.40ന് എത്തി. പേട്ട സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ 7.20 ആയിട്ടും പുറപ്പെട്ടില്ല. രാവിലെ മന്ത്രിസഭാ യോഗമുള്ളതിനാൽ ഏറെ നേരം കാത്തിരുന്നിട്ടും ട്രെയിൻ വിടാത്തത് മൂലം മുഖ്യമന്ത്രി വഴിയിൽ ഇറങ്ങി നടന്നു. ഈ സമയം ഉമ്മൻചാണ്ടിക്കൊപ്പം പൊലീസുകാരോ സുരക്ഷ ജീവനക്കാരോ ഗൺമാൻ പോലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല.
മന്ത്രി കെ.സി. ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സമയം പോയതിനാൽ കെ.സി. ജോസഫിനോട് അദ്ദേഹത്തിന്റെ വണ്ടി തയാറാക്കാൻ ആവശ്യപ്പെടുകയും ആ വണ്ടിയിൽ കയറി വീട്ടിൽ പോകുകയുമായിരുന്നു മുഖ്യമന്ത്രി.
ഈ സമയം മാവേലി എക്സ്പ്രസിൽ മുഖ്യമന്ത്രി വരുന്നതും കാത്ത് സുരക്ഷാ ജീവനക്കാരും ഔദ്യോഗിക വാഹനവും തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ കാത്തു നില്ക്കുകയായിരുന്നു.
അതേസമയം, ഒന്നാം പ്ലാറ്റ്ഫോമിലെ ട്രെയിൻ മാറ്റി മുഖ്യമന്ത്രിയെ അവിടെയിറക്കുന്നതിനാണ് വിചാരിച്ചതെന്നും ഇതാണ് സമയം താമസിക്കാൻ കാരണമെന്നും റയിൽവേ അറിയിച്ചു.