പൊലീസിനെ ലിംഗാടിസ്ഥാനത്തിൽ വിഭജിക്കുന്ന ‘വനിതാ പൊലീസ്’ പ്രയോഗം ഒഴിവാക്കാൻ കേരളാ പൊലീസ് തീരുമാനമെടുത്തിരിക്കുന്നു. വനിതാപൊലീസുകാർ എന്ന പദവിയില്ലെന്നും സിവിൽ പൊലീസ് ഓഫീസർ എന്ന ഒറ്റപദവിയേയുള്ളൂയെന്നും ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് പൊലീസ് മേധാവി പുറത്തിറക്കി.
വനിതാപൊലീസ് ഉദ്യോഗസ്ഥരുടെ നാമകരണത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് നേരത്തെ പുറത്തിറക്കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഈ ഉത്തരവ് കർശനമായി നടപ്പാക്കാൻ ഡി ജിപി ലോക്നാഥ്ബെഹ്റ വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ വിമൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലുള്ളവർ ഇനിമുതൽ സിവിൽ പൊലീസ് ഓഫീസർ എന്നും വിമൻ ഹെഡ് കോൺസ്റ്റബിൾ എന്നറിയപ്പെട്ടിരുന്നവർ സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്നീ തസ്തികയിലുമായിരിക്കും.
ഇത് സംബന്ധിച്ച് 2011ൽ തന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും സേനാംഗങ്ങളായ വനിതകൾ ഇപ്പോഴും വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിലാണ് ഔദ്യോഗിക കത്തിടപാടുകൾ ഉൾപ്പെടെ നടത്തുന്നത്. അത് സർക്കാർ ഉത്തരവിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.