തിരൂരിന് ഭീഷണിയായി തിരുട്ടുഗ്രാമം കള്ളന്മാരുടെ രാത്രികാല സഞ്ചാരം. കൂട്ടത്തോടെ എത്തി ആളുകളെ ഭീഷണിപ്പെടുത്തി എല്ലാം മോഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മോഷണസംഘം 2 മാസം മുമ്ബ് തന്നെ തിരൂരിലെത്തിയെന്നു പോലീസ് പറയുന്നു. അടുത്തിടെ നടന്ന പല കൂട്ടക്കവര്‍ച്ചകളും ഈ നിഗമനം ശരിവയ്ക്കുന്നതാണ്.
ഏതാനും മാസം മുമ്ബ് ആലത്തിയൂരിലെ വീട്ടില്‍ കൈക്കുഞ്ഞുങ്ങളുമായി വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ വീടിനകത്തു കടന്ന് 11 പവന്‍ കവര്‍ന്നതും , തിരൂരിലെ പോസ്റ്റ് ഓഫിസില്‍ ഊമയായി അഭിനയിച്ചെത്തിയ ആള്‍ മേശപ്പുറത്ത് വച്ചിരുന്ന 4 ലക്ഷം രൂപ കവര്‍ന്നത് രണ്ടുമാസത്തിനിടെ. * ആലിങ്ങലില്‍ വീട്ടുകാരെ വിഷവസ്തു നല്‍കി മയക്കിക്കിടത്തി 14 പവന്‍ വേലക്കാരി കവര്‍ന്നതും കഴിഞ്ഞ ദിവസമാണ്.
തിരൂരിലെ ആശുപത്രിയില്‍നിന്ന് കുഞ്ഞിന്റെ സ്വര്‍ണപ്പാദസരം കവര്‍ന്നതും അടുത്തിടെ. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലും നഗരത്തിലെ കടകളിലും അടുത്തിടെ മോഷണ പരമ്ബരകള്‍ നടന്നു. മാലമോഷണത്തിനിടെ കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ പിടിയിലായ തമിഴ് യുവതിയെയും മുമ്ബ് തിരുനാവായയില്‍നിന്ന് തിരൂര്‍ പോലീസ് പിടികൂടിയിരുന്നു. ബസുകളില്‍നിന്ന് തമിഴ് സ്ത്രീകള്‍ ആഭരണം കവര്‍ന്ന സംഭവങ്ങളും ജില്ലയില്‍ പലതവണ നടന്നു.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജില്ലയിലെ പ്രധാന സങ്കേതമാണ് തിരൂര്‍ എന്നതിനാല്‍ കവര്‍ച്ച നടത്തി ഒളിവില്‍ താമസിക്കാന്‍ കഴിയുന്നു. പോലീസ് സ്റ്റേഷന്‍ പരിധി കൂടുതലായതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ അധികൃതരുടെ നോട്ടമെത്തുന്നില്ല. ട്രെയിന്‍, ദീര്‍ഘദൂര ബസുകള്‍ തുടങ്ങിയ യാത്രാമാര്‍ഗങ്ങള്‍ എപ്പോഴും ലഭ്യമാണെന്നതും കവര്‍ച്ച നടത്തി രക്ഷപ്പെടാന്‍ സഹായകമാകുന്നു. തിരൂരിലെ വാടക ക്വാര്‍ട്ടേഴ്‌സുകളിലും വീടുകളിലും രേഖകളൊന്നും കൂടാതെ താമസിക്കാനാകും എന്നതും കവര്‍ച്ചക്കാര്‍ക്കു സഹായകരമാകുകയാണ്.