പേരാമ്പ്ര: കൂത്താളിക്കടുത്ത് ബൈക്ക് യാത്രികനെ മര്‍ദിച്ച കേസില്‍ എം.എല്‍.എ.യുടെ മകനടക്കം പത്തുപേര്‍ അറസ്റ്റിലായി. കെ.കെ. ലതിക എം.എല്‍.എ.യുടെയും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മകന്‍ വട്ടോളി പൂക്കോട്ട് ജൂലിയസ് മിര്‍ഷാദ് (32) അടക്കം പത്തോളം പേരെയാണ് പേരാമ്പ്ര എസ്.ഐ. ജീവന്‍ ജോര്‍ജ് അറസ്റ്റുചെയ്തത്. കുണ്ടുതോട്ടെ എം.കെ. രമേശന്‍(21), കാവിലുംപാറ സ്വദേശികളായ മൊയിലോത്തറ മാവുള്ള മൊട്ടേമ്മല്‍ ധര്‍മരാജ് (34), മൊയിലോത്തറ പാറയുള്ളപറമ്പില്‍ സനീഷ് (28), കുണ്ടുതോട് കൊളത്തനാല്‍ സജി(37), കുണ്ടുതോട് ഒറവങ്കുണ്ടില്‍ നിധീഷ് (31), മൊയിലോത്തറ പൊയിലില്‍ അഖിലേഷ് (28), കുണ്ടുതോട് ചാത്തങ്കേരില്‍ അഖില്‍ ദേവസി(21), കുണ്ടുതോട് പുത്തന്‍ വീട്ടില്‍ ജി. ബിജു(42), ഇടുപാറപ്പറമ്പില്‍ ജികേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ആവടുക്ക പാറമ്മല്‍ റഹീമിന്റെ (27) പരാതിയിലാണ് കേസ്.
തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ കൂത്താളിക്ക് സമീപം കള്ളുഷാപ്പിനടുത്തുവെച്ചാണ് അക്രമമുണ്ടായത്. റഹീം സഹോദരിക്കൊപ്പം പേരാമ്പ്ര ഭാഗത്ത് നിന്ന് കടിയങ്ങാട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ ജീപ്പിലെത്തിയ സംഘം ആക്രമിച്ചുവെന്നാണ് കേസ്. റഹീമിനെയും സഹോദരിയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പിലെത്തിയവരും റഹീമുമായി വാക്കേറ്റമുണ്ടാകുകയും ജീപ്പ് ബൈക്കിന് മുന്നില്‍ നിര്‍ത്തി തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ നാദാപുരം എ.എസ്.പി കറുപ്പസ്വാമി സംഭവസ്ഥലത്തെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.