കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ മുങ്ങി മരണങ്ങളും കൂടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ജില്ലയില്‍ മുങ്ങിമരിച്ചതു നാലുപേരാണ്. പുഴകളിലെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെയും വെള്ളകെട്ടുകള്‍ അപകടങ്ങളെ മാടിവിളിക്കുകയാണ്. അപകടങ്ങള്‍ പതിയിരിക്കുന്നതു മനസിലാക്കാതെയാണു പുഴകളിലും മറ്റു ജലാശയങ്ങളിലും വീണുള്ള അപകടങ്ങള്‍ ഏറെയും.
കഴിഞ്ഞ ദിവസം കൊടൂരാറ്റില്‍ പുതുപ്പളളി അങ്ങാടിക്കടവില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ 23നാണ് മാതാവിന്റെ വീട്ടിലെത്തിയ ആറു വയസുകാരന്‍ ചൂണ്ടയിട്ടോണ്ടിരിക്കുന്നതിനിടയില്‍ പുത്തന്‍തോട്ടില്‍ കാല്‍വഴുതി വീണു മരിച്ചത്. അന്നു തന്നെ മണിമലയാറ്റില്‍ വെള്ളാവൂര്‍ കടവില്‍ തുണി കഴുകാനിറങ്ങിയ വീട്ടമ്മ ചെക്കു ഡാമില്‍ വീണു മരിച്ചിരുന്നു. മണിമലയാറ്റിലെ അപകടങ്ങള്‍ പതിവായ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യങ്ങള്‍ക്കു ദീര്‍ഘനാളത്തെ പഴക്കമുണ്ട്. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചിറക്കടവ്, വെള്ളാവൂര്‍, മണിമല പഞ്ചായത്തുകളില്‍ നാട്ടുകാര്‍ ഒട്ടേറെ പരാതികളും നല്കിയിട്ടുണ്ട്. പുഴയിലെ ഒഴുക്കും കുഴികളും അറിയാതെയാണു പലരും അപകടത്തില്‍പ്പെടുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: