കോട്ടയം: നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും 45,000 രൂപ പിഴയും. സെന്‍ട്രല്‍ ജങ്‌ഷനിലെ കുന്നത്തുകളത്തില്‍ ജുവലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ ഇടപ്പള്ളി പോണേക്കര കുരിശിങ്കല്‍ മനോജ് സേവ്യര്‍(39), രണ്ടാം പ്രതി, മനോജിന്റെ ശാന്തമ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളി തമിഴ്‌നാട് തേവാരം സ്വദേശി മുരുകേശന്‍ എന്നിവരെയാണു കോട്ടയം അഡീഷണല്‍ അതിവേഗ കോടതി – ഒന്ന് കോടതി ജഡ്‌ജി പി. രാഗിണി ശിക്ഷിച്ച് ഉത്തരവായത്. വിധി കേട്ടശേഷം പുറത്തിറങ്ങിയ മനോജിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമഫോട്ടോഗ്രാഫര്‍മാരെയും പോലീസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍നിന്നു കൂടുതല്‍ പോലീസെത്തിയാണു പ്രതിയെ ജയിലിലേക്കു മാറ്റിയത്. കേസിലെ മറ്റു പ്രതികളും നോജിന്റെ സുഹൃത്തുമായ ബിജു ജോസഫ്, മനോജിനു തോക്ക് നിര്‍മിച്ചു നല്‍കിയ രാഘവന്‍ ആചാരി എന്നിവരെ കോടതി വെറുതേ വിട്ടു. കവര്‍ച്ച നടത്തിയതിന് ഏഴു വര്‍ഷം കഠിന തടവും 10,000 രൂപയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഭവനഭേദനത്തിന് അഞ്ചു വര്‍ഷം കഠിന തടവും 10,000 രൂപയുമാണു ശിക്ഷ, പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസം കൂടി ശിക്ഷ അനുഭവിക്കണം. ആയുധം കൈവശം വച്ചതിനു മൂന്നു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണു ശിക്ഷ.
2011 ജൂലൈ ഏഴിന് ഉച്ചയ്‌ക്ക് 12.50നായിരുന്നു കേസിനാസ്‌പദമായ സംഭവം. മഴക്കോട്ട് ധരിച്ച് ജുവലറിയിലേക്ക് ഓടിയെത്തിയ മുരുകന്‍ വെടിയുതിര്‍ക്കുകയും മനോജ് സ്വര്‍ണാഭരണങ്ങള്‍ വാരിയെടുക്കുകയുമായിരുന്നു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തറയിലേക്കു വെടിയുതിര്‍ത്തു ഭീതി പടര്‍ത്തി മനോജും മുരുകനും സമീപത്തു പാര്‍ക്ക് ചെയ്‌തിരുന്ന ബൈക്കില്‍ കയറി കുമരകം ഭാഗത്തേക്കു പോയി. ചാലുകുന്നില്‍ ബൈക്കില്‍നിന്നിറങ്ങിയ മുരുകന്‍ ഇതുവഴിയെത്തിയ കുമരകം ബസില്‍ കയറി. മുരുകന്റെ പരിഭ്രാന്തി കണ്ട യാത്രക്കാരനായ ഷിജോ മാത്യു എന്ന വിദ്യാര്‍ഥി പോലീസിനെ അറിയിക്കുകയും കുമരകത്തുനിന്നു പിടികൂടുകയുമായിരുന്നു.
ജ്വല്ലറിയിൽ പട്ടാപ്പകൽ വെടിയുതിർത്ത് ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്
RELATED ARTICLES