കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാകുന്നില്ല എന്നു മാധ്യമങ്ങളോട് പ്രതികരിച്ചതിനു സസ്പെൻഷനിലായ ഡോക്ടർ വീണ്ടും വാർത്തകളിൽ നിറയുന്നു. ഡോക്ടർ ഇപ്പോൾ മാനസികരോഗാശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആന്ധ്രപ്രദേശിലെ ഡോക്ടർ സുധാകർ റാവുവാണ് ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
മദ്യപിച്ചെന്നാരോപിച്ച് വിവസ്ത്രനാക്കി കൈകൾ പിറകിലേക്ക് കെട്ടിയിട്ട് ഡോക്ടറെ ഒരു പോലീസുകാരൻ വലിച്ചിഴച്ച് ഓട്ടോറിക്ഷയിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ തന്റെ മകന് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ഫോണിലൂടെ ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടറെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ മെയ് മൂന്നിനാണ് ഡോക്ടർ റാവു പ്രതിരോധ ഉപകരണങ്ങളുടെ അഭാവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മതിയായ ചികിത്സ ഉപകരണങ്ങൾ ലഭ്യമാകുന്നില്ല എന്നും, ഉപയോഗിച്ചവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ നിർബന്ധിക്കുന്നു എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനു പിന്നാലെ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പിൽ പരാതിപ്പെടേണ്ടതിനുപകരം പരസ്യമായി പ്രതികരിച്ചതിനാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കൂടാതെ മദ്യപിച്ചു ശല്യം ചെയ്തു എന്നാരോപിച്ച് ഡോക്ടറോട് പോലീസ് ക്രൂരമായി പെരുമാറിയിരുന്നു.