കോഴിക്കോട് നഗരത്തിൽ സ്ത്രീകളെയടക്കം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബ്ലാക്ക്മാൻ പിടിയിൽ. നഗരത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ താമസയിടങ്ങളില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തി മോഷണം നടത്തുന്ന കണ്ണൂർ പാറാട്ട് മുക്കം സ്വദേശി അജ്മൽ ആണ് പിടിയിലായത്. കസബ പൊലീസ് പിടി കൂടിയതിനു പിന്നാലെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നു കളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ സമ്മതിച്ചത്. ബ്ലാക്ക്മാന്റെ പേരിൽ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഉള്ളത് പത്തോളം കേസുകളാണ്.
കോഴിക്കോട് നഗരത്തിൽ സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റൽ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്മലിന്റെ രാത്രി പരാക്രമങ്ങൾ. രാത്രി നഗ്നനായി മുഖം മറിച്ചെത്തി സ്ത്രീകളെ അക്രമിക്കും. ലൈംഗിക വൈകൃതങ്ങൾ കാണിക്കും. പറ്റിയാൽ കൈയിൽ കിട്ടുന്നത് മോഷ്ടിച്ച് സ്ഥലം വിടും. ഇതായിരുന്നു രീതി. പരാതികൾ ശക്തമായതോടെയാണ് പോലീസ് ഏത് വിധേനയും ബ്ലാക്ക്മാനെ കീഴ്പ്പെടുത്താനുള്ള തന്ത്രങ്ങൾ മെനഞ്ഞത്.
ചെറുപ്പം മുതലേ രതിവൈകൃതങ്ങൾക്ക് അടിമയായിരുന്നു ഇയാൾ. ഇയാളുടെ ശല്യം സഹിക്കാതെ കുടുംബാംഗങ്ങൾ വിദേശത്തേക്ക് പറഞ്ഞയച്ചിരുന്നുവെങ്കിലും ഇതേ സ്വഭാവത്താൽ പിടിക്കപ്പെട്ടത് മൂലം നാടുകടത്തപ്പെട്ട് വീണ്ടും നാട്ടിലെത്തിയതാണ്. കൊയിലാണ്ടിയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം മോഷണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ ജയിൽ ശിക്ഷയനുഭവിച്ച് വരികയായിരുരുന്നു അജ്മൽ. ലോക്ക്ഡൗണിനു മുമ്പ് തടവുകാരെ പുറത്തുവിട്ട നടപടിയുടെ ഭാഗമായാണ് ഇയാൾ ജയിൽമോചിതനായത്. പിന്നീട് കോഴിക്കോട്ടെത്തി ആനിഹാൾ റോഡിനടത്തുള്ള ഒഴിഞ്ഞ വീടിന്റെ ജനൽ ചില്ല് തകർത്ത് വീട്ടിനുള്ളിൽ കയറി താമസമായിരുന്നു.
ശനിയാഴ്ച പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് വെച്ചാണ് ഇയാളെ കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയത്.