ഇനി മുടി പരിശോധിച്ച് എല്ലാ രോഗങ്ങളും മുൻകൂട്ടി അറിയാം. കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് പരിശോധിച്ച് ഭാവിയിലുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് അറിയാമെന്ന് പുതിയ പഠനം പുറത്തു വന്നിരിക്കുന്നു. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന 70 കുട്ടികളുടെ മുടി പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
മാതാപിതാക്കളുടെ വിവാഹമോചനം, അപകടം, വീടു മാറ്റങ്ങൾ , കുടുംബാംഗത്തിന്റെ മാറാരോഗമോ മരണമോ ഒക്കെ അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലാണെന്നുമാണ് ഗവേഷകർ കണ്ടെത്തി യിരിക്കുന്നത്..
സ്ട്രെസ് ഹോർമോണുകളാണ് കോർട്ടിസോളുകളെന്നറിയപ്പെടുന്നത്. ഈ ഹോർമോണാണ് വിഷാദവും മറ്റ് പ്രശ്നങ്ങളും നിറഞ്ഞ ഘട്ടങ്ങളെ ചെറുക്കാനും അതിനോട് പ്രതികരിക്കാനും മനുഷ്യരെ സജ്ജരാക്കുന്നത്. കോര്‍ട്ടിസോളിന്റെ അളവ് വർധിക്കുന്നത് കുട്ടികളിൽ ഭാവിയിൽ മാനസികവൈകല്യത്തിനും പെരുമാറ്റവൈകല്യത്തിനും കാരണമാകും. അത്തരത്തിലുള്ള കുട്ടികൾക്ക് വൈദ്യപരിശോധനയും മാനസികപിന്തുണയും ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
കോര്‍ട്ടിസോളിന്റെ അളവ് വർധിക്കുന്നത് മാനസിക രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള് എന്നിവയ്ക്കെല്ലാം കാരണമാകും. ശരീരത്തിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിന്റെ പ്രഭവകേന്ദ്രവും രക്തചംക്രമണം സംഭവിക്കുന്നതുമെല്ലാം കോര്‍ട്ടിസോളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന കുട്ടികളെ തിരിച്ചറിയുക എളുപ്പമാണെന്നാണ് ഗവേഷകർ പറയുന്നത്.
കുട്ടിക്കാലം വളർച്ചയുടെ ഏറ്റവും ലോലവും കൗതുകകരവുമായ സമയമാണ്. ആ കാലത്തുണ്ടാകുന്ന മോശപ്പെട്ട കാര്യങ്ങൾ ജീവിതകാലം മുഴുവനുമനുഭവിക്കുന്ന പ്രശ്നങ്ങളായിത്തീരുമെന്നും മാനസികവും ശാരീരികവുമായ വൈകല്യങ്ങൾക്ക് അത് കാരണമാകുമെന്നും ഗവേഷകർ പറയുന്നു.