2003ല്‍ ഫ്ലോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വഴിയായിരുന്നു ആമി മകന്‍ ജേക്കബിനു ജന്മം നല്‍കിയത്. പ്രസവ ശേഷം രണ്ടാം മാസം മുതലാണ് നടുവേദന ആരംഭിച്ചത്. എത്ര ചികിത്സിച്ചിട്ടും നടുവേദന മാറിയില്ല.ആദ്യമൊക്കെ പ്രസവത്തിന് ശേഷം വരുന്ന നടുവേദനയായിരിക്കുമെന്ന് കരുതി. എന്നാല്‍ പ്രസവശസ്ത്രക്രിയ കഴിഞ്ഞ് 14 വര്‍ഷമായിട്ടും 41കാരിയായ ആമി ബ്രിയിറ്റിന് നടുവേദന മാറുന്നില്ല. വാതരോഗം ആയിരിക്കും എന്ന കരുതി സ്കാന്‍ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം ആമി അറിഞ്ഞത്. ആമിയുടെ നട്ടെല്ലില്‍ ഒടിഞ്ഞ ഒരു ചെറിയ സൂചിയുടെ അംശം. അതും പതിനാലുവര്‍ഷം പഴക്കമുള്ള സൂചി.
ആറാമത്തെ പ്രസവസമയത്ത് നല്‍കിയ എപ്പിഡ്യൂറല്‍ ഇഞ്ചെക്ഷനായിരുന്നു വില്ലന്‍. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ആമിയുടെ നട്ടെല്ലില്‍ എടുത്ത ഈ കുത്തിവെയ്പ്പില്‍ സൂചിയുടെ ഒരു ഭാഗം ഒടിഞ്ഞു നട്ടെല്ലില്‍ കയറിയിരുന്നു. കുത്തിവെയ്പ്പ് നല്‍കിയ ആള്‍ ആ വിവരം മറച്ചുവെച്ചതായിരിക്കും എന്നാണ് നിഗമനം. 9 – 10 സെന്റിമീറ്റര്‍ വരെ നീളമുള്ള സൂചിയുടെ 3 സെ.മീറ്റർ ഭാഗമാണ് ആമിയുടെ നട്ടെല്ലില്‍ വര്‍ഷങ്ങളായി ഇരിക്കുന്നത്. ഇനി അത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ആമി ജീവിതകാലം മുഴുവന്‍ തളര്‍ന്നുകിടക്കാന്‍ കാരണമായേക്കാം. ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലായതോടെ ഫിസിയോതെറപ്പിയും മറ്റു മരുന്നുകളും കഴിക്കുകയാണ് ആമി. കൂടാതെ ഫ്ലോറിഡയിലെ ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് ആമി.