കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. കണ്ണൂർ, കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളെജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ ഇന്നലെ പാസാക്കിയ ബിൽ സുപ്രീംകോടതി റദ്ദാക്കി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഒാർഡിനൻസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ വിധി പറയാനിരിക്കെയാണ് നിയമസഭ ഐകകണ്ഠ്യേന ബിൽ പാസാക്കിയത്. സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സുപ്രീംകോടതി വിധി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കരുണ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് ബില്ല് അവതരണ വേളയില്‍ തന്നെ വിടി ബല്‍റാം നിയമസഭയില്‍ ആരോപിച്ചിരുന്നു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും ബല്‍റാം പറഞ്ഞിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നായിരുന്നു ബല്‍റാമിന് ആരോഗ്യ മന്ത്രി മറുപടി നല്‍കിയത്. ബില്ലിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും വിടി ബല്‍റാമിന്റെ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.