യുഎഇയിൽ നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‌സിയായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്സും പൂർത്തിയാക്കിയവരുടെ യോഗ്യത യോഗ്യത ബിരുദത്തിനു തുല്യമല്ലെന്നു യുഎഇ വ്യക്തമാക്കിയതോടെയാണ് മലയാളികളുൾപ്പെടെയുള്ള നഴ്സുമാരുടെ ഭാവി ആശങ്കയിലായത്.
യുഎഇ യിലെ മലയാളി നഴ്സുമാരുമായി വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ഷാർജയിൽ കൂടിക്കാഴ്ച നടത്തി.
നഴ്സിങ് ഡിപ്ലോമ കോഴ്സ് ബിരുദമായി അംഗീകരിക്കില്ലെന്ന യുഎഇ തീരുമാനം അടുത്ത വര്‍ഷം നിലവിൽ വരുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിലേതടക്കം ജോലി നഷ്ടപ്പെടുന്ന ആശങ്ക നഴ്സുമാര്‍ മന്ത്രിയെ ധരിപ്പിച്ചു. കേരളത്തിനു പുറത്തെ ഡിപ്ലോമ കോഴ്സിനൊപ്പം ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയവരുടെ യോഗ്യത ബിഎസ്‌സിക്കു തുല്യമായ പരിഗണിക്കണമെന്നായിരുന്നു നഴ്സുമാരുടെ ആവശ്യം.