ഒരുപാട് സ്വപ്നങ്ങളുമായാണ് ഓരോ മലയാളിയും ഗൾഫിൽ പോകുന്നത്. എന്നാൽ, സ്വദേശിവൽക്കണനത്തിനും മറ്റു പല തട്ടിപ്പുകൾകും ഒക്കെ ഇരയായി തിരിച്ചു പോരേണ്ടി വരുന്ന പ്രവാസിയെ നാട്ടിൽ കാത്തിരിക്കുന്നത് ദുരിതവും കഷ്ടപാടുകളും മാത്രമാണ്. എന്നാൽ, കാര്യങ്ങൾ മാറുകയാണ്. ഗൾഫ് സ്വപ്നങ്ങൾ പൊലിഞ്ഞ് തൊഴിൽരഹിതരായ പതിനായിരക്കണക്കിന് മലയാളികളെ മലേഷ്യ മാടിവിളിക്കുന്നു, കൈ നിറയെ അവസരങ്ങളുമായി.
എണ്ണവിലയിടിവിനെത്തുടർന്ന് ഗൾഫിൽ തൊഴിൽ രഹിതരായവരിൽ സിംഹഭാഗവും സാധാരണ തൊഴിലാളികലാണ്. അവരിൽ ഭൂരിപക്ഷവും മലയാളികലും. സൗദി അറേബ്യയിലെ നിർമാണ ഭീമനായ ബിൻ ലാദിൻ കമ്പനി ഇതുവരെ പിരിച്ചുവിട്ടത് ഒരു ലക്ഷം തൊഴിലാളികളെയാണ്. ഇവരിൽ അരലക്ഷത്തോളം സാധാരണ തൊഴിലാളികളായ മലയാളികളാണുള്ളത്. ഇനിയും 77,000 പേരെക്കൂടി പിരിച്ചുവിടാൻ ബിൻ ലാദിൻ കമ്പനി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മലേഷ്യയിൽ കേരളത്തിലെയും മുംബൈയിലെയും മാൻ പവർ കമ്പനികൾ തൊഴിൽരഹിതരെ റിക്രൂട്ട് ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമാണ് കേരളത്തിൽ നിന്ന് പ്രത്യേകിച്ച് മലബാറിൽ നിന്ന് മുസ്ലീംകളുടെ മലയ ഉപദ്വീപിലേക്കുള്ള (ഇപ്പോൾ മലേഷ്യ) കുടിയേറ്റം ഉണ്ടായിട്ടുള്ളത്. പിന്നെപ്പിന്നെ അത് പതിയെ കുറഞ്ഞു തുടങ്ങി. മരുഭൂമി മലയാളിയുടെ മനസ്സിൽ കുടിയേറിയത് അക്കാലങ്ങളിലാണ്. പിന്നീട് ഒഴുക്ക് മുഴുവൻ അങ്ങൊട്ടെക്കായി. മലേഷ്യയെ മലയാളി മറന്നു. ഇതിനിടെ ആ രാജ്യം ഒരുപാട് വികസനം പ്രാപിച്ചു. ശക്തമായ സാമ്പത്തിക അടിത്തറയുണ്ടാക്കി. 1953 ൽ തന്നെ പുതിയ കുടിയേറ്റം നിരോധിച്ചിരുന്നു. അതുകൊണ്ട് പഴയ മലബാരി സാന്നിധ്യം ഇന്നില്ല. പക്ഷെ പൌരത്വം സ്വീകരിച്ച് കുടുംബസമേതം താമസിക്കുന്നവരുടെ പുതിയ തലമുറയാണ് ഇന്നുള്ളത്. അവരാകട്ടെ മലായ് സംസ്കൃതിയിൽ ലയിച്ചുചേർന്നവരുമാണ്. ലോക പ്രസിദ്ധമായ മലേഷ്യൻ തേക്കിൽ നിർമിച്ച ഫർണിച്ചറുകൾക്ക് ആഗോളക്കമ്പോളത്തിൽ വൻ ഡിമാൻഡാണ്. എന്നാൽ മരപ്പണിക്കാരുടെ ക്ഷാമം മൂലം മലേഷ്യയിൽ ഫർണിച്ചർ കയറ്റുമതിയിൽ 28 ശതമാനം കുറവാണ് ഇതുവരെ വന്നിട്ടുള്ളത്. 27,000 മരപ്പണിക്കാരെ കിട്ടിയാൽ തൽക്കാലം പിടിച്ചു നില്ക്കാൻ സാധിക്കും. ഇതിനാൽ മരയാശാരിമാരെ റിക്രൂട്ട് ചെയ്യാൻ ഗൾഫിലെ ഈ ഗണത്തിലെ മലയാളി തൊഴിൽരഹിതരെയും കേരളത്തിലെ മരപ്പണിക്കാരെയും വലവിരിച്ചു കാത്തിരിക്കുകയാണ് ഏജൻസികൾ. തൊഴിലാളിക്ഷാമം മൂലം ശക്തമായ മലേഷ്യൻ സമ്പദ്‌വ്യവസ്ഥ ആടിയുലയുന്ന സാഹചര്യത്തിൽ 15 ലക്ഷം വിദേശ തൊഴിലാളികളെ ‘ഇറക്കുമതി’ ചെയ്യാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും നാട്ടുകാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഈ നീക്കത്തിന് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ മലേഷ്യയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഏറെയും. മലയാളികൾക്കാണെങ്കിൽ മലേഷ്യയിലെ അനന്തമായ തൊഴിൽ സാധ്യതകളെക്കുറിച്ച് അറിവുമില്ല. ഏകദേശം പത്ത് ലക്ഷം പേരെങ്കിലും അനധികൃത കുടിയേറ്റക്കാരായി മലേഷ്യയിൽ പണിയെടുക്കുന്നവരാണ്. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിൽ വിപണിയായി മാറിയ മലേഷ്യയിലേക്ക് വൻതോതിൽ റിക്രൂട്ടിങ് നടത്താതെ രണ്ടായിരമോ മൂവായിരമോ വീതമുള്ള ട്രൂപ്പുകളെ തെരഞ്ഞെടുക്കാനാണ് റിക്രൂട്ടിങ് ഏജൻസികളുടെ പദ്ധതി. അതുകൊണ്ട് മടങ്ങി വരുന്ന പ്രവാസികൾ വിഷമിക്കേണ്ട, മലേഷ്യ നിങ്ങളെ കാത്തിരിക്കുന്നു. ജോലിയും കൈ നിറയെ പണവുമായി.
എന്നാൽ ഇതിൽ തട്ടിപ്പുകാരും ഇല്ലാതില്ല. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയ പ്രതി അടുത്തിടെയാണ് പിടിയിലായത്. കോഴിക്കോട് പുതിയറ കസബ ശിവമന്ദിറില്‍ കാശിനാഥിനെയാണ് (53) മഞ്ചേരി എസ്.ഐ പി. വിഷ്ണുവും സംഘവും കോഴിക്കോട്ട് അറസ്റ്റ് ചെയ്തത്. തന്നേയും ബന്ധുക്കളേയുമടക്കം കബളിപ്പിച്ചതായി മഞ്ചേരി ചെറാക്കര റോഡില്‍ പരുത്തിപ്പറ്റ ചാലില്‍ ശോഭന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അക്കൗണ്ടന്‍റ്, സെക്യൂരിറ്റി ഗാര്‍ഡ്, ബുക് ബൈന്‍ഡര്‍ തുടങ്ങിയ ജോലികളാണ് 30,000ഉം 40,000ഉം രൂപ വീതം ശമ്പളത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരം ചതിക്കുഴികളും അറിഞ്ഞിരിക്കുക.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com