അനശ്വര നടൻ ജയൻ മരിച്ചിട്ട് 34 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോളിതാ ജയന്റെ ഭാര്യ എന്നവകാശപ്പെട്ട് ഒരു സ്ത്രീ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കുകയും ജയന്റെ രണ്ടു മക്കളെ പ്രസവിച്ചു വളർത്തുകയും ചെയ്തുവെന്ന് തിരുവല്ല കുടമാംളത്ത് താമസിക്കുന്ന ജയ മാത്യു പറയുന്നു.
തിരുവല്ലയിൽ കുടമാംകുളത്ത് താമസിക്കുന്ന ജയ ഹരിജൻ സമുദായക്കാരിയാണ്. 14 വയസുള്ള പ്പോലാണ് ജയനുമായി പരിചയപ്പെട്ടത്. ജയയുടെ വളർ ത്തച്ചൻ മൈലൻ തിരുവല്ലയിലെ പ്രശസ്തനായ വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്ണൻ നായർ എന്ന ജയൻ ഒരു കേസിന്റെ കാര്യത്തിനാണ് മൈലനെ സമീപിച്ചത്. മൈലന്റെ സഹായിയായി അവിടെ ഉണ്ടായിരുന്ന, പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്ടമായി. അങ്ങിനെ അവർ നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചു. അതിൽ രണ്ടു മക്കളും ജനിച്ചു. മകൾ ഇപ്പോൾ വിവാഹിതയായി തിരുവല്ലക്കടുത്ത് താമസിക്കുന്നു. മകൻ അവിവാഹിതനായി അമ്മയോടൊപ്പം വീട്ടിൽ തന്നെയുണ്ട്.
ജയൻ അഭിനയിച്ച രണ്ടു സിനിമകൾ ഒഴികെ മറ്റെല്ലാത്തിന്റെയും ലൊകെഷനിൽ താൻ പോകുമായിരുന്നു എന്ന് ജയ പറയുന്നു. തമ്മിൽ അവസാനം കണ്ടത് അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ്. അവിടെ നിന്നാണ് ജയൻ കോളിളക്കത്തിൽ അഭിനയിക്കാൻ പോയതും മരണപ്പെടുന്നതും. ഓടയിൽ നിന്ന് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലും ജയ അഭിനയിച്ചിട്ടുണ്ട്. ജയൻ മരിക്കുമ്പോൾ രണ്ടാമത്തെ കുട്ടിയെ 3 മാസം ഗർഭിണിയായിരുന്നു. ജയന്റെ അമ്മ ജയയെ അംഗീകരിച്ചിരുന്നു. ഒരു ലക്ഷം രൂപയും അവർ ജയക്ക് കൊടുത്തു.
ജയൻ ഇപ്പോളും എല്ലാവരുടെയും മനസ്സിൽ ഉണ്ടെങ്കിലും ഇവർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. ജയന്റെ സ്മരണ നിലനിർത്താനും ജീവിക്കാനുമായി ജയൻ റ്റൈലറിംഗ് സ്കൂൾ തുടങ്ങാൻ പോവുകയാണ് ജയയിപ്പോൾ. എല്ലാം അറിഞ്ഞുകൊണ്ട് എന്തെങ്കിലും സഹായം ജയന്റെ ഭാര്യ എന്ന നിലയിൽ തനിക്കു കിട്ടും എന്നാണ് ജയ കരുതുന്നത്. അടുത്ത വർഷം ജയന്റെ ചരമവാർഷിക ദിനത്തിൽ സ്കൂൾ തുടങ്ങാനാണ് ആലോചിക്കുന്നത്.