തന്റെ സിനിമ പ്രവേശനത്തെക്കുറിച്ചും സിനിമയിലെ വിശേഷങ്ങളെ ക്കുറിച്ചും പങ്കു വയ്ക്കുകയാണ് രണ്‍ജി പണിക്കർ.
ഷാജിയുടെ നിർബന്ധത്തിന് വഴങ്ങി ഞാനെഴുതിയ പല സിനിമകളിലും പത്ര പ്രവർത്തകനായും മറ്റുമൊക്കെ മുഖം കാണിച്ചിട്ടുണ്ട്. താത്പര്യമുള്ള കാര്യമായിരുന്നില്ല അഭിനയം. പലപ്പോഴും ഷാജിയോട് വഴക്കിട്ടിട്ടാണ് ഞാനതിന് നിന്നുകൊടുത്തിട്ടുള്ളത്.
പകിടയിലാണ് ആദ്യമായി ഒരഭിനേതാവായത്.പിന്നീട് ഓംശാന്തി ഓശാന. ആ സിനിമ റിലീസായതിന്റെ പിറ്റേന്ന് രഞ്ജിത്ത് എന്നെ വിളിച്ചു, ഒരു നിർമ്മാതാവായിട്ട്:”ഞാൻ എന്ന ചിത്രത്തിലേക്ക് നിന്റെ കുറച്ച് ഡേറ്റ് വേണം” . മേജർ രവിയുടെ പിക്കറ്റ് 43 യുടെ തിരക്കഥാ ചർച്ചയിൽ ഞാനുണ്ടായിരുന്നു. ചിലപ്പോൾ അഭിനയിക്കാൻ വിളിക്കുമെന്നു രവി പറഞ്ഞു. അങ്ങനെ അതിലൊരു നല്ല വേഷം കിട്ടി. അതൊക്കെ പരിചയങ്ങളുടെയോ സൗഹൃദങ്ങളുടെയോ പേരിൽ വന്ന വേഷങ്ങളാണ്.
വരുന്നിടത്തുവച്ച് കാണാമെന്ന മട്ടിൽ ഞാനഭിനയിക്കുന്നു. സീരിയസായിട്ട് കാര്യമൊന്നുമില്ലല്ലോ.
ഞാൻ കുറച്ച് ബലം പിടിത്തമുള്ളയാളാണെന്നും ഹ്യൂമർ ചെയ്താൽ ശരിയാവില്ലെന്നും ഓംശാന്തി ഓശാന ചെയ്യുമ്പോൾ അതിന്റെ ഡയറക്ടർ ജൂഡിനോടും റൈറ്റർ മിഥുനോടുമൊക്കെ പറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ലെന്നായിരുന്നു അവരുടെ മറുപടി. അവരാണ് എനിക്ക് ആത്മവിശ്വാസം തന്നത്. എന്റെ മേൽവിലാസം നിങ്ങളെ ഒരു കാരണവശാലും ബാധിക്കാൻ പാടില്ലെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.
എന്നോടുള്ള എല്ലാ സ്‌നേഹവും ബഹുമാനവും നിലനിറുത്തിക്കൊണ്ട് തന്നെ അവർക്ക് വേണ്ടത് അവരെന്നിൽ നിന്ന് കൃത്യമായി ചോർത്തിയെടുത്തു. അവരുടെ ആ ഒരു ആറ്റിറ്റിയൂഡ് ഇല്ലായിരുന്നുവെങ്കിൽ ഞാനാ കഥാപാത്രത്തെ ബോറാക്കിയേനെ.
പ്രേമത്തിൽ പ്രിൻസിപ്പലിനെ കാണാൻ ചെല്ലുമ്പോഴുള്ള സീനെടുക്കുമ്പോൾ അൽഫോൺസ് പുത്രൻ എന്നോട് ചോദിച്ചു: ”കമ്മിഷണറിലെ പോലെ എന്തെങ്കിലും ഒരു ഡയലോഗ് അവിടെ പറയാമോയെന്ന്. അതെനിക്ക് വിട്ടുതന്നു.
Don`t you bloody, try to trouble me ever again for such petty flimsy issues എന്ന ഡയലോഗ് പറഞ്ഞഭിനയിച്ചശേഷം എന്നെ അദ്ഭുതപ്പെടുത്തിയ ഒരു സംഗതിയുണ്ട്. ഞാൻ നിവിന്റെ തോളിൽ കൈയിട്ട് ”വാടാ…”യെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾലൊക്കേഷനിൽ കമ്മീഷണറിലെ തീം മ്യൂസിക്ക് പ്‌ളേ ചെയ്തു. അതുകണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. എത്ര പ്രിപ്പേർഡാണ് ഇന്നത്തെ ചെറുപ്പക്കാർ.