ബോഡി ഷെയിമിങ് തമാശകളെ ന്യായീകരിച്ച ബിനു അടിമാലിയെ തിരുത്തി നടി മഞ്ജു പത്രോസ്. സിനിമകളിലും ടെലിവിഷൻ പരിപാടികള്‍ക്കിടയിലും നടത്തുന്ന ബോഡി ഷെയിമിങ് തമാശകള്‍ ലഘൂകരിച്ച ബിനു അടിമാലിക്ക് അതേവേദിയില്‍ വെച്ചുതന്നെയാണ് മഞ്ജു മറുപടി നല്‍കിയത്. പാളയം പിസി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ആയിരുന്നു സംഭവം.
ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന പരാതിയോടെയാണ് ബിനു അടിമാലി തുടങ്ങിയത്. കലാകാരൻമാര്‍ എന്തെങ്കിലും തമാശ പറയുന്നത് പ്രേക്ഷകരെ ചിരിപ്പിക്കാനാണ്. ഉള്ളില്‍ ഒരുപാട് ദുഃഖങ്ങള്‍ ഒതുക്കിയാണ് ഓരോ പരിപാടിയും ചെയ്യുന്നത്. ബോഡി ഷെയിമിംഗോ വ്യക്തിപരമായി ഉപദ്രവിക്കുകയോ ഒന്നും ഇതിലൂടെ ഉദ്ദേശിക്കുന്നില്ല. പണ്ടത്തെ തമാശകളില്‍ ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന തമാശകള്‍ സിനിമയെ വിജയിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന രീതിയില്‍ കാണുക എന്ന് ബിനു അടിമാലി പറഞ്ഞു.
ഇതിനെതിരെയാണ് മഞ്ജു പത്രോസ് മറുപടി നല്‍കിയത്. ബിനു അടിമാലിക്ക് മറുപടി നല്‍കിയില്ലെങ്കില്‍ മനസാക്ഷി കുത്ത് ഉണ്ടാകുമെന്നും ഇതൊരു ചര്‍ച്ചയാക്കേണ്ടതില്ലെന്നും മഞ്ജു ആദ്യം തന്നെ പറഞ്ഞിരുന്നു. ”ഒരുപാട് കലാകാരന്മാര്‍ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. അതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. ഓര്‍മ വെച്ച നാള്‍ മുതല്‍ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവര്‍ പറയുന്ന ഈ തമാശകളൊന്നും അന്നെനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല. എനിക്കോന്തോ കുറവുണ്ടെന്ന് കുത്തിവെക്കുന്നതായിരുന്നു ഈ തമാശകള്‍. ബിനു ചേട്ടനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടാകും. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയില്‍ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്നു കേള്‍ക്കുമ്ബോള്‍ ആളുകള്‍ ചിരിക്കുമായിരിക്കും. പക്ഷെ അയാള്‍ ചിരിക്കുമോ എന്നെനിക്കറിയില്ല. ഇത്തരം കോമഡികള്‍ പറയുമ്ബോള്‍ സഹജീവികളെ കൂടി പരിഗണിക്കണം. ഇങ്ങനെയുള്ള തമാശകള്‍ കേള്‍ക്കുമ്ബോള്‍ വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും”: മഞ്ജു പറഞ്ഞു.
“എന്റെ മകൻ കറുത്തിട്ടാണ്. ഞാൻ നേരിട്ട അനുഭവങ്ങള്‍ അവനും നേരിടുമോ എന്ന ഭയം എനിക്കുണ്ട്. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തസാക്ഷിയാണ്. ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരില്‍ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. അങ്ങനെയുള്ള തമാശകള്‍ പറഞ്ഞില്ലെങ്കില്‍ കുഴപ്പമില്ലെങ്കില്‍ പറയാതിരിക്കുകയാണ് അവരോട് കാണിക്കുന്ന മാന്യത”; ആ ഒരു ഉത്തരവാദിത്തം നമ്മള്‍ എവിടെ ചെയ്യാലും കാണിക്കണമെന്ന ശക്തമായ അഭിപ്രായം തനിക്കുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.