ഗര്‍ഭധാരണം നടക്കാതിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. ജനിതകം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് പോലെയുള്ള മെഡിക്കല്‍ അവസ്ഥകള്‍ മൂലമുള്ള വന്ധ്യതയും ഇക്കാലത്ത് കൂടുതലാണ്. ഇത് സാധാരണവും ഏവര്‍ക്കും അറിവുള്ളതുമാണ്. കടുപ്പമേറിയ ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറഞ്ഞുവരുന്നതായി ഒക്കുപ്പേഷണല്‍ ആന്‍ഡ് എന്‍വിയോമെന്റല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
മണിക്കൂറുകളോളം കഠിനമായി വ്യായാമം ചെയ്യുന്നത് ഗര്‍ഭധാരണസാധ്യതയെ സാരമായി ബാധിക്കും. സാധാരണ ശരീരഭാരമുള്ള സ്‌ത്രീകള്‍, ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുവെങ്കില്‍, ആഴ്‌ചയില്‍ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ വ്യായാമം ചെയ്യരുത്.
ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് സ്‌ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
ബോഡി മാസ് ഇന്‍ഡക്‌സ് നിരക്ക് സ്‌ത്രീയിലും പുരുഷനിലും ക്രമാതീതമാണെങ്കില്‍, ഗര്‍ഭധാരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 59 ശതമാനം കുറവായിരിക്കും. ഹ്യൂമണ്‍ റിപ്രൊഡക്ഷന്‍ ജേര്‍ണല്‍ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആഴ്‌ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരം, ഒട്ടും ടിവി കാണാത്തവരെ അപേക്ഷിച്ച് 44 ശതമാനംവരെ കുറവായിരിക്കും. അതേസമയം ആഴ്‌ചയില്‍ 15 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരം 73 ശതമാനം ഉയര്‍ന്നിരിക്കും. അതായത് മണിക്കൂറുകളോളം ടിവി കണ്ടിരിക്കുന്നത് ഗർഭ സാധ്യത കുറയ്ക്കുന്നു.
മാനസികസമ്മര്‍ദ്ദം അധികമായാല്‍ അത് ഗര്‍ഭധാരണസാധ്യതയെ സാരമായി ബാധിക്കും. മനുഷ്യരില്‍ സമ്മര്‍ദ്ദം അമിതമാക്കുന്ന ആല്‍ഫ-അമിലേസ് എന്ന രാസഘടകം ഉയര്‍ന്ന തോതില്‍ ഉള്ളവരില്‍, മറ്റുള്ളവരെ അപേക്ഷിച്ച് വന്ധ്യതാനിരക്ക് ഇരട്ടിയായിരിക്കും. യോഗ, ധ്യാനം, വ്യായാമം എന്നിവയിലൂടെ മാനസികസമ്മര്‍ദ്ദം കുറച്ചശേഷം ഗര്‍ഭധാരണത്തിന് ശ്രമിച്ചാല്‍ വിജയിക്കും.