നാസർ സലിമിന് മൊബൈലും ഫേസ് ബുക്കും വെറുമൊരു വിനോദോപാധിയല്ല. പണം കായ്ക്കുന്ന മരമാണ്. അടുത്തിടെ എറണാകുളത്ത് പാലാരിവട്ടം സ്വദേശിനിയായ യുവതി നാസർ സലീമിന്റെ കെണിയിൽപെട്ടപ്പോഴാണ് സംഗതി നാട്ടുകാരറിയുന്നത്. സമ്പന്നരും സുന്ദരികളുമായ സ്ത്രീകളാണ് നാസറിന്റെ ഉന്നം. ദിവസവും അപരിചിതരായ യുവതികൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കലാണ് നാസർ സലീമിന്റെ മുഖ്യ പരിപാടി. പിന്നെ നീണ്ട കാത്തിരിപ്പാണ് റിക്വസ്റ്ര് തള്ളിയോ അതോ സ്വീകരിച്ചോ എന്നറിയാൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാന്യനെന്ന് തോന്നുന്ന നാസർ സലീമിന്റെ റിക്വസ്റ്റ് സ്വീകരിക്കാമെന്ന് കരുതിയെങ്കിൽ അതോടെ ആ യുവതിയുടെ കഷ്ടകാലം തുടങ്ങി.
പാലാരിവട്ടം സ്വദേശിനിയായ യുവതി ഫേസ്ബുക്കിൽ നാസർ സലീമിന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ആദ്യം പരിചയപ്പെടുന്നത് ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെയായിരുന്നു. ആദ്യമൊക്കെ നല്ല അടുപ്പം തോന്നുന്ന രീതിയിലായിരുന്നു നാസറിന്റെ പെരുമാറ്റം. ആരെക്കൊണ്ടും ഒരു കുറ്റവും പറയിപ്പിക്കാത്ത മാന്യമായ പെരുമാറ്റമായിരുന്നു നാസറിന്റേത്. ആദ്യ പരിചയപ്പെടലിൽ താൻ കംഫർട്ടബിൾ ആണെന്ന് യുവതിയെ ബോദ്ധ്യപ്പെടുത്തും വിധം ഇയാൾ പെരുമാറുകയും ചെയ്തു. സ്ബുക്കിലൂടെ പരിചയപ്പെട്ട് ആ ബന്ധം ഫോൺ കോൾ മുതൽ വീഡിയോ ചാറ്റിംഗ് വരെയെത്തിക്കാനും നാസർ ബഹു വിരുതനായിരുന്നു. ഇതിനിടയിൽ യുവതിയിൽ നിന്ന് ഫോട്ടോകൾ വാങ്ങിക്കുകയും വീഡിയോ ചാറ്റിംഗ് റെക്കാഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നാസർ തനിസ്വഭാവം പുറത്തെടുത്തത്.
ഫേസ്ബുക്കിലെ പരിചയം മുതലെടുത്ത് നാസർ യുവതിയുടെ ഒരു ഫോട്ടോ കൈക്കലാക്കി. ഈ ചിത്രം ഫോട്ടോഷോപ്പിൽ തല വെട്ടിമാറ്റി മറ്റൊരു അശ്ലീല ചിത്രവുമായി ചേർത്ത് മോർഫ് ചെയ്തെടുത്തു. ഈ അശ്ലീല ചിത്രവും നേരത്തെ ഇവർ തമ്മിൽ നടത്തിയ വീഡിയോ കോളിംഗ് ദൃശ്യങ്ങളും ചേർത്ത് പാലാരിവട്ടം സ്വദേശിനിയ്ക്ക് അയച്ചുനൽകി. വൻതുക നൽകിയില്ലെങ്കിൽ ഈ വീഡിയോയും ചിത്രവും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും നാസർ ഭീഷണിപ്പെടുത്തി. ആകെ ഭയന്നുപോയ യുവതി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. നാസറിന് പണം നൽകിയാലും പ്രശ്നം അവസാനിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ പണം നൽകാൻ യുവതി വിസമ്മതിച്ചു. ഇതോടെ നാസറിന്റെ ഭാഗത്തുനിന്നുള്ള ഭീഷണിയും കടുത്തു. എന്തും സംഭവിച്ചേക്കാമെന്ന മുൾമുനയിൽ നിൽക്കെ നാസർ ആ കടുംകൈ ചെയ്തു. യുവതിയുടേതെന്ന പേരിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
യുവതിയുടെ ചിത്രം അവരുടെ അനുവാദമില്ലാതെ ഫേസ്ബുക്കിൽ നിന്നെടുത്ത് മോർഫ് ചെയ്തു കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു, പണം നൽകാത്തതിന് യുവതിയുടെ ചിത്രങ്ങൾ അശ്ലീല സ്വഭാവത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് നാസർ സലിമിനെ (42) ഏകദേശം ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം സ്റ്റേഷനിലാണ് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തത്. മോർഫ് ചെയ്ത് തന്റേതെന്ന പേരിൽ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നുവെന്നറിഞ്ഞ യുവതി ഉടൻ തന്നെ എറണാകുളം ഡി.സി.പി യതീഷ് ചന്ദ്രയ്ക്ക് നേരിട്ട് പരാതി നൽക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി, സി.ഐ ടി.ബി വിജയൻ, എസ്.ഐ ബേസിൽ തോമസ്, അഡി. എസ്.ഐ സുനുമോൻ, എ.എസ്.ഐമാരായ മോഹനൻ, സാബു എം. പീറ്റർ, സീനിയർ സി.പി.ഒ സഞ്ജയൻ എന്നിവരടങ്ങിയ പൊലീസ് സംഘം നാസർ സലീമിനെ പിടികൂടി.
ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !
മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: