വാഷിങ്ടണ്‍: ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ (ഫെഡ്) റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തി. 2006ന് ശേഷം ഇപ്പോഴാണ് ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്. പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. അടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാകുമെന്ന മുന്‍പ്രവചനം 2.4 ശതമാനമായി പുനര്‍നിര്‍ണയിച്ചു. ഇതോടെ യു.എസ്. ഓഹരിവിപണി കുതിച്ചുകയറി. നിലവില്‍ പലിശനിരക്ക് 0 – 0.25 ശതമാനമായിരുന്നു. ഇത് 0.25 – 0.50 ശതമാനമാകും. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു. ആഗോള സമ്പദ്‌രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും. നിരക്കുവര്‍ധന സൂചന രണ്ടുകൊല്ലം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍, യു.എസ്. സമ്പദ്‌വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടിവെച്ചു. ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്നാണ് വിലയിരുത്തല്‍.
പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഡോളറിന് ആവശ്യംകൂടുന്നത് രൂപയെ ദുര്‍ബലമാക്കും.