കൊച്ചി: പോസ്റ്റ്‌മാസ്റ്ററോടുള്ള ദേഷ്യം പ്രകടിപ്പിക്കാന്‍ കത്ത് വലിച്ചുകീറിക്കളഞ്ഞ പോസ്റ്റ്മാന് രണ്ട് വര്‍ഷം കഠിന തടവും 2000 രൂപ പിഴയും വിധിച്ചു. പോസ്റ്റ്മാനായ ഏലൂര്‍ സ്വദേശി സാമുവല്‍ ജോണിനെയാണ് അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിജു ഷേഖ് ശിക്ഷിച്ചത്. പോസ്റ്റ്മാസ്റ്ററുടെ പരാതിയില്‍ ഹില്‍പാലസ് പോലീസ് കുറ്റപത്രം തയ്യാറാക്കിയ കേസില്‍ ഇന്ത്യന്‍ തപാല്‍ നിയമപ്രകാരമാണ് കോടതി പരമാവധി ശിക്ഷ നല്‍കിയത്.
സംഭവം ഇങ്ങനെ: പോസ്റ്റ് ഓഫീസിലെ തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നതിനിടയില്‍ സാമുവല്‍, താന്‍ വിതരണം ചെയ്യേണ്ട മേഖലയിലെ ഒരു കത്ത് വിതരണം ചെയ്യാൻ മാറ്റൊരു പോസ്റ്റ്‌മാനെ ഏല്പിച്ചു. എന്നാൽ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയ കത്ത് പോസ്റ്റ്മാന്‍ പോസ്റ്റ് മാസ്റ്ററെ ഏല്പിച്ചു. തുടർന്ന് വിലാസക്കാരന്റെ സ്ഥലം സ്വയം കണ്ടെത്തിയ പോസ്റ്റ്മാസ്റ്റര്‍ ഈ കത്ത് യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന സാമുവലിനെ വിളിച്ച് കത്ത് വിലാസക്കാരന് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കലി പൂണ്ട സാമുവല്‍ പോസ്റ്റ് മാസ്റ്ററിന്റെ മുൻപിൽ വച്ചുതന്നെ ആ കത്ത് കീറിക്കളഞ്ഞു. ഇതേത്തുടര്‍ന്ന് പോസ്റ്റ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.