മാലിയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റിലെ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ നിന്ന് പ്രസംഗിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. 87 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 27 എംപിമാര്‍ മാത്രമാണ് എത്തിയത്. മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നിലപാടില്‍ പ്രിതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ കടുത്ത അമര്‍ഷം അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ഡെമോക്രാറ്റില്‍ നിന്ന് 13 എംപിമാരും മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എംഡിപി) 43 എംപിമാരും ഉള്‍പ്പെടെ ആകെ 56 എംപിമാര്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയായിരുന്നു.
രണ്ട് പ്രതിപക്ഷ പാര്‍ട്ടികളും മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകളെയും ചൈനീസ് സന്ദര്‍ശനത്തെയും ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ മാര്‍ച്ച് 10ന് മുമ്ബ് മാലിദ്വീപില്‍ നിന്ന് തിരിച്ചയക്കുമെന്നും രണ്ട് വ്യോമയാന പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന ശേഷിക്കുന്ന ഇന്ത്യന്‍ സൈനികരെ മെയ് 10 നകം പിന്‍വലിക്കുമെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മുയിസു പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഭീഏഷണിയാകുന്ന ഒരു കരാറുകളും തന്റെ ഭരണകൂടം അനുവദിക്കില്ലെന്ന് മുയിസു പറഞ്ഞു.