യമനിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ സല്‍മാന്റെയും അബ്ദുല്ലയുടെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയ സൗദി റിയാദിൽ വിജയകരമായി പൂര്‍ത്തിയായി. ഡോക്ടര്‍മാരും നഴ്സുമാരും ടെക്നീഷ്യന്മാരുമായി 35 പേര്‍ ശസ്ത്രക്രിയയില്‍ ഉണ്ടായിരുന്നു. എട്ടുമണിയ്ക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വേർപെടുത്തിയത്. റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത്. ജീവിതത്തിലാദ്യമായി രണ്ട് കുട്ടികളും വെവ്വേറെ കിടക്കകളില്‍ ഉറങ്ങുന്നവരായെന്നും ഡോ. റബീഅ പറഞ്ഞു. മൂത്രാശയം, വന്‍കുടല്‍, ചെറുകുടല്‍ എന്നിവ പങ്കിടുന്ന അവസ്ഥയിലായിരുന്നു ഇരട്ടകൾ.
1990 മുതലാണ് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പദ്ധതി സൗദി അറേബ്യ ആരംഭിച്ചത്. ഇതിനകം 55 വേര്‍പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തി. യമനില്‍ നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സല്‍മാനും അബ്ദുല്ലയുമെന്നും ഡോ. റബീഅ പറഞ്ഞു. സല്‍മാനെയും അബ്ദുല്ലയേയും വേര്‍പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായതിലുള്ള സന്തോഷം കുട്ടികളുടെ പിതാവ് യൂസഫ് അല്‍മലീഹിയും അറിയിച്ചു.