ദുബായിൽ ഗതാഗതനിയമം പാലിക്കാതിരുന്നാല്‍ ഇനിമുതല്‍ കൂടുതല്‍ പിഴയീടാക്കും. ഇതുസംബന്ധിച്ച നിയമത്തിന് മുമ്ബ് തന്നെ അധികൃതര്‍ രൂപം നല്‍കിയിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ കര്‍ശന നടപടികളിലൂടെ നിയന്ത്രിക്കുകയാണ് പുതുക്കിയ പിഴയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. അപകടങ്ങള്‍ കുറക്കുന്നതിന് ദുബൈ പൊലീസ് നിരന്തരമായി ഡ്രൈര്‍മാര്‍ക്ക് ബോധവത്കരണവും നല്‍കിവരുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് പുതുക്കിയ പിഴ ഈടാക്കുക. പുതുക്കിയ നിയമമനുസരിച്ച് ഗുരുതര നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുകിട്ടാന്‍ 50,000 ദിര്‍ഹം വരെ അടക്കേണ്ടതായിവരും. ഗുരുതരമായ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് 18 വയസിന് താഴെയുള്ള ഒരാളാണ് വാഹനമോടിച്ചതെങ്കില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ക്ക് 100,000 ദിര്‍ഹം കഠിനമായ പിഴ നല്‍കേണ്ടിവരും.
വിനോദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാധാരണ റോഡില്‍ ഓടിക്കുക, അശ്രദ്ധമായും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രൈവ് ചെയ്യുക, ചുവന്ന സിഗ്നല്‍ മറികടക്കുക, വ്യാജമായതോ അവ്യക്തമായതോ നിയമപരമല്ലാത്തതോ ആയ നമ്ബര്‍പ്ലേറ്റുകള്‍ ഉപയോഗിക്കുക, ബോധപൂര്‍വം പൊലീസ് വാഹനത്തില്‍ ഇടിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുക എന്നിവയാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.