ജിദ്ദ: 4 മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ട്രാക്റ്റിങ് കമ്പനി തൊഴിലാളികള്‍ അക്രമാസക്തരാവുകയും ഇവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച കമ്പനി മാനേജരുടെ വാഹനമിടിച്ചു ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തു. ജിദ്ദയില്‍ പുതുതായി നിര്‍മിക്കുന്ന കിങ് അബ്ദുല്‍ അസീസ് വിമാനത്താവള പദ്ധതി പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ശമ്പളം ലഭിക്കാന്‍ വൈകിയതോടെ കമ്പനി ഓഫിസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ വാഹനമിടിച്ചാണ് ഒരാള്‍ മരിച്ചത്. കാര്‍ വളഞ്ഞ തൊഴിലാളികളെ അവഗണിച്ച് മാനേജര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് അക്രമാസക്തരായ തൊഴിലാളികള്‍ കമ്പനിയുടെ വാഹനങ്ങള്‍ കേടുവരുത്തുകയും ഓഫീസ് ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അക്രമം നടത്തിയ തൊഴിലാളികളെയും രക്ഷപ്പെടാന്‍ ശ്രമിച്ചവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല ഖുറൈഫ് പറഞ്ഞു. ആക്രമണം നടത്തിയ തൊഴിലാളികളെ തൊഴില്‍ വകുപ്പിന്റെ പ്രത്യേക സമിതിക്ക് മുമ്പാകെ ഹാജരാക്കുമെന്നും കമ്പനിക്കെതിരെ പിഴയും മറ്റ് നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് കോണ്‍ട്രാക്റ്റിങ് കമ്പനിക്കുള്ള എല്ലാ സേവനങ്ങളും തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് 1150 ഓളം തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരുന്നു. വിമാനത്താവള പദ്ധതി നിര്‍മാണജോലികള്‍ നടപ്പാക്കുന്ന പ്രമുഖ കമ്പനിക്ക് കീഴിലെ തൊഴിലാളികളാണ് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയത്. നാല് മാസത്തോളമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പരാതി. തൊഴിലാളികളുടെ ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും എത്രയുംവേഗം കൊടുക്കാനും കരാര്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് അയക്കാനും കമ്പനി ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മക്ക മേഖല തൊഴില്‍ കാര്യ ഓഫിസ് മീഡിയ സെന്റര്‍ മേധാവി അഹ്മദ് അല്‍ഗാമിദി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: