ദോഹ: പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതോടെ ഖത്തറിലെ ഇടത്തരം പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം സ്‌കൂള്‍ ബസ് ഫീസില്‍ വരെ കുതിപ്പുണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി മുതലാണ് പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയതായി പൊതു മേഖലാ വിതരണ കമ്പനിയായ വുഖൂദ് അറിയിച്ചത്. ആറ് മാസം മുമ്പാണ് ജല വൈദ്യുതി വകുപ്പായ കഹ്‌റമാ വെള്ളത്തിനും വൈദ്യുതിക്കുമുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഇതിനു പിന്നാലെ പെട്രോള്‍ വില കൂടി വര്‍ധിപ്പിച്ചതോടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കും. സൗദി അറേബ്യ ഉള്‍പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നാണ് പാല്‍ ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കൂടുതലായി രാജ്യത്തെത്തുന്നത്. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്‌പോര്‍ട്ട് ഫീസിനത്തിലും വര്‍ദ്ധനവുണ്ടാക്കും. ഇതെല്ലാം കൂടി ചേര്‍ന്നാല്‍ ഇടത്തരം കുടുംബങ്ങളുടെ കുടുംബ ബജറ്റ് വീണ്ടും താളം തെറ്റുമെന്നു സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. മുന്നോട്ട് ഈ വര്ധനുടെ ആഘാതം എങ്ങിനെ താങ്ങും എന്നാ ആശങ്കയിലാണ് ഇടത്തരക്കാരായ പ്രവാസികൾ.