ദമ്മാം: സ്പോൺസർ ഹുറൂബാക്കിയ കാരണം വനിതാ അഭയകേന്ദ്രത്തിൽ മൂന്നു മാസത്തോളം കഴിയേണ്ടി വന്ന തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ദേവപ്രിയ ഒന്നരവർഷം മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്‌ക്കെത്തിയത്. ആ വലിയ വീട്ടിലെ ജോലി മുഴുവൻ ഒറ്റയ്ക്ക് ചെയ്യേണ്ടതിനാൽ, വിശ്രമമില്ലാതെ വീട്ടുജോലി ചെയ്യേണ്ടി വന്നെങ്കിലും, പരാതിയൊന്നും പറയാതെ ദേവപ്രിയ അവിടെ തുടർന്നു. ആദ്യമൊക്കെ ശമ്പളം ഒന്നോ രണ്ടോ മാസത്തിലൊരിയ്ക്കൽ കിട്ടിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ, സ്പോൺസർ ശമ്പളം നൽകാതെയായി. മൂന്നു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ, ദേവപ്രിയ പ്രതിഷേധിച്ചെങ്കിലും, ശകാരവും ഭീഷണിയുമാണ് കേൾക്കേണ്ടി വന്നത്. അതേത്തുടർന്ന് ആരും അറിയാതെ ആ വീട്ടിന് പുറത്തുകടന്ന ദേവപ്രിയ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ദേവപ്രിയ തന്റെ അവസ്ഥ വിവരിയ്ക്കുകയും, നാട്ടിലേയ്ക്ക് പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവർത്തകരും, ദേവപ്രിയയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെപ്പോൾ, അയാൾ ദേവപ്രിയയെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായി അറിയാൻ കഴിഞ്ഞു. അതുകൊണ്ട് തനിയ്ക്ക് ദേവപ്രിയയുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ലെന്ന നിലപാടിലായിരുന്നു സ്പോൺസർ.
മഞ്ജു മണിക്കുട്ടൻ ദേവപ്രിയയ്ക്ക് ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. എന്നാൽ വിമാനടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ ദേവപ്രിയയുടെ മടക്കയാത്ര വീണ്ടും നീണ്ടു പോയി. ഒടുവിൽ നവയുഗം പ്രവർത്തകനായ അനീഷും കുടുംബവും, ദേവപ്രിയയ്ക്കുള്ള വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
നവയുഗം സാംസ്കാരികവേദി സംഘടിപ്പിച്ച കുടുംബസംഗമം പരിപാടിയിൽ വെച്ച് ദേവപ്രിയയ്ക്ക് മഞ്ജു മണിക്കുട്ടനും, അനീഷിന്റെ ഭാര്യ ഷംനയും, മകൾ അവന്തികയും ചേർന്ന് യാത്രാരേഖകൾ കൈമാറി. എല്ലാവർക്കും നന്ദി പറഞ്ഞ്, മൂന്നു മാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ദേവപ്രിയ നാട്ടിലേയ്ക്ക് മടങ്ങി.
കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !
തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !
മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: