യു എ ഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക എളുപ്പമല്ല. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകണം. എഴുത്ത്, സിഗ്‌നല്‍, പാര്‍ക്കിംഗ്, റോഡ് എന്നിങ്ങനെ നിരവധി പരീക്ഷകള്‍. ചിലര്‍ മനംമടുത്ത് പാതിവഴിയില്‍ ശ്രമം ഉപേക്ഷിക്കുന്നു.
എന്നാലിപ്പോൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഒൻപത് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സ്പോൺസർ ചെയ്യുന്നു. ആദ്യമായി, ബീറ്റ് അൽ ഖൈർ സൊസൈറ്റിയുമായി ചേർന്ന് ആർടിഎ തിരഞ്ഞെടുത്ത ഒമ്പത് ഉപഭോക്താക്കൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകാനാണ് തീരുമാനം. ഒൻപത് വിദ്യാർത്ഥികളുടെ പരിശീലന ചെലവുകൾ വഹിക്കും. എത്ര തവണ ടെസ്റ്റ് എഴുതുന്നതിന്റെ ചിലവും ഇവർ വഹിക്കുന്നതാണ്. പ്രവാസികൾക്ക് ഇതൊരു സുവർണാവസരമാണ്. ഖലീജ് ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആർടിഎ ഫൗണ്ടേഷന്റെ ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഒബിദ് അൽ മുല്ലയും എമിറേറ്റ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അമർ അഹമ്മദ് സൈഫ് ബെഹ്സഹയുമായി ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു. ദുബായിൽ ജോലി ലഭിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസ് വളരെയധികം സഹായകരമാണ്. ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള ഡ്രൈവിംഗ് ലൈസന്സുകളിൽ ഒന്നാണ് യുഎഇ ഡ്രൈവിംഗ് ലൈസൻസ്. RTA യിൽ അന്വേഷിച്ചാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാം.
ദുബൈയില്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഏറ്റവും ആധുനിക പരീക്ഷണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന കാറില്‍ ക്യാമറയും സെന്‍സറുകളുമുണ്ട്. പഠിതാവിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കും. നന്നായി വാഹനമോടിക്കുന്നവര്‍, തോറ്റുപോകുന്ന പ്രശ്‌നമില്ല. ആത്മവിശ്വാസത്തോടെയും നിയമാനുസരണവും വാഹനം ഓടിക്കുന്നവര്‍ക്ക് ലൈസന്‍സ് കിട്ടാതിരിക്കില്ല. ജി സി സിയിലെ ഏതെങ്കിലും രാജ്യത്തെ ലൈസന്‍സുള്ളവര്‍ക്ക് കുറഞ്ഞ ടെസ്റ്റുകള്‍ മതി. അവര്‍, സന്ദര്‍ശക വിസയിലാണെങ്കില്‍ ടെസ്റ്റില്ലാതെ വാഹനം ഓടിക്കാം.
ദുബൈയില്‍ ഓരോ ദിവസം 1,400 ഓളം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നത്. 80 ഓളം പരിശോധകരുണ്ട്. 30 ശതമാനത്തോളം പരീക്ഷാര്‍ഥികള്‍ വിജയിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത് ശരാശരി 18 ശതമാനമായിരുന്നു.