ലണ്ടന്‍: യുകെയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടും ഉണർവിലേക്ക്. വീടിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥലങ്ങള്‍ക്കും വീടുകള്‍ക്കും വില ഉയരാന്‍ തുടങ്ങി. 2025 ഓടെ 50 ശതമാനം വര്‍ധനയാണ് വിലയില്‍ പ്രതീക്ഷിക്കുന്നത്. 2025 ഓടെ യുകെയില്‍ വീടിന്റെ ശരാശരി വില 4.20 ലക്ഷം പൗണ്ടാകുമെന്നു റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ വര്‍ധിക്കുന്നതോടൊപ്പം വീടുകളുടെ ദൗര്‍ലഭ്യവും ഉണ്ടാകും.
ഇപ്പോള്‍ വീടിന്റെ ശരാശരി വില 2.87 ലക്ഷം പൗണ്ടാണ്. ലണ്ടനില്‍ ഇത് അഞ്ചു ലക്ഷം പൗണ്ടും. എന്നാല്‍ 2025 ഓടെ ലണ്ടനിലെ വീടിന്റെ ശരാശരി വില 9.31 ലക്ഷമായി ഉയരും. ബ്രിട്ടനില്‍ പ്രതിദിനം ഇപ്പോള്‍ കോടീശ്വരന്മാർ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. സ്വന്തമായി വീടും സ്ഥലവും ഉള്ള ആളുകളാണ് ഇപ്പോള്‍ ഏറ്റവും വലിയ കോടീശ്വരന്മാര്‍. ഈ വര്‍ഷം മാത്രം 75,000 കോടീശ്വരന്മാരെയാണ് യുകെ സൃഷ്ടിച്ചത്. ലണ്ടനില്‍ അഞ്ചില്‍ നാലു പേര്‍ക്കും ഒരു മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ ആസ്തിയുള്ള വീടോ സ്ഥലമോ സ്വന്തമായുണ്ട്.
സൗത്ത് ഈസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളും ഒട്ടുംപിന്നിലല്ല. അതേസമയം, സ്‌കോട്ട്‌ലന്‍ഡില്‍ വില ഇടിയുകയാണെന്ന് റിപ്പോര്‍ട്ട്. വീട് വില വര്‍ധിക്കുന്നതോടൊപ്പം വീട്ടുവാടകയും ഉയരുകയാണ്. 2025 ല്‍ ആഴ്ചയില്‍ 171 പൗണ്ടാകും വീട്ടുവാടക. ലണ്ടനില്‍ ഇത് 314 പൗണ്ടും. ഇപ്പോള്‍ 234 പൗണ്ടാണ്. യു കെ യിൽ ജോലി ലഭിച്ച് എത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും ഇത്.