അമേരിക്കൻ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. അമേരിക്കയിൽ H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള നടപടി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. മുന്‍പ് ട്രംപ് ഭരണകൂടം H1B Visa ഉള്ളവരുടെ ജീവിത പങ്കാളിക്ക് (H4 Visa) തൊഴില്‍ അനുമതി നല്കുന്ന പദ്ധതി റദ്ദ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അന്ന് അതിനെ ശക്തമായി എതിര്‍ത്ത് കമല ഹാരിസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അധികാരമേറ്റയുടന്‍തന്നെ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ് ബൈഡന് ഭരണകൂടം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
H1B വിസ, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് Joe Bidenന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യ വ്യവസായ ലോകം.
വ്യാപാരത്തിലും കുടിയേറ്റത്തിലും പുതിയ സമീപനം സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് Joe Biden പ്രഖ്യാപിച്ചിരുന്നു. മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഹാനികരമായ നിയന്ത്രണ നയങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നതില്‍ ബൈഡനുള്ള പ്രതിജ്ഞാബദ്ധതയെ നാസ്കോം സ്വാഗതം ചെയ്തിരുന്നു.
അമേരിക്കയില്‍ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറി൦ഗ്, എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രതിഭാദാരിദ്ര്യം ഒരു പ്രധാന വെല്ലുവിളിയാണ്. ജനുവരി 2013ലെ കണക്കുകള്‍ അനുസരിച്ച് കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ 7,50,000ല്‍ അധികം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. 2020 മെയ് മാസത്തിനുശേഷം ഇതില്‍ 20% വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയില്‍ എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായിരിക്കേ ഉയര്‍ന്ന സാങ്കേതിക കഴിവുകള്‍ ആവശ്യമുള്ള മേഘലകളില്‍ ജോലിക്കാരുടെ ഒഴിവുകള്‍ കൂടുതലാണെന്ന് നാസ്കോം പറയുന്നു. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുക ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കാണ്.