നഗരങ്ങളിൽ ജനലുകളിലും ബാൽക്കണിയിലും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നഗരങ്ങളിലും മറ്റുമുള്ള കെട്ടിടങ്ങളിലെ ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാനിടുന്നത് നഗരസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഇതിന് വിലക്കുണ്ട്. വലിയ പിഴയും ഈടാക്കുന്നുണ്ട്. ഒമാനിലും ഇത് നിയമവിരുദ്ധമാണെങ്കിലും പലരും പാലിക്കാറില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് നഗരങ്ങളിലും മറ്റും ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിടുന്നവര്‍ പിഴക്കൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ബാല്‍ക്കണിയിലും മറ്റു പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന ഇടങ്ങളിലും വസ്ത്രം ഉണക്കാനിടുന്നവര്‍ക്ക് ചിലപ്പോള്‍ 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഒരു ദിവസം മുതല്‍ ആറു മാസം വരെ തടവുശിക്ഷയും ലഭിക്കും. ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടുന്നുണ്ടെങ്കില്‍ അവ പുറത്തേക്ക് കാണാത്തവിധം മറയ്ക്കണം. മരത്തടിയാല്‍ നിര്‍മിച്ച നെറ്റുകളോ മറ്റോ ആണ് വസ്ത്രം മറയ്ക്കാനായി ഉപയോഗിക്കേണ്ടത്. മൂന്നില്‍ കൂടുതല്‍ റെസിഡന്‍ഷ്യല്‍ യൂനിറ്റുള്ള ഏതൊരു ബഹുനില കെട്ടിടവും ഓരോ യൂനിറ്റിനും വസ്ത്രം ഉണക്കാനുള്ള ഒരു ബാല്‍ക്കണി നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.