ഒറ്റദിവസം രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി അമേരിക്ക. അലബാമയിലും ടെക്സസിലുമാണ് വധശിക്ഷ നടപ്പാക്കിയത്. അമേരിക്കയിൽ ആകെ ഈ വർഷം 21 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം ടെക്‌സസിൽ നടപ്പാക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത്. മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
അലക്‌സാന്ദ്ര ഫ്ലോറസ് എന്ന അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയതിനാണ് 53 കാരനായ ഡേവിഡ് റെന്റേറിയയുടെ വധശിക്ഷ ടെക്സസ് സംസ്ഥാനത്ത് നടപ്പാക്കിയത്. മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ഷോപ്പിങ്ങിന് പോയ ഫ്ലോറസിനെ ടെക്‌സസിലെ എൽ പാസോയിലെ വാൾമാർട്ട് ഷോപ്പിൽ നിന്ന് ഡേവിഡ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അടുത്ത ദിവസം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
1993-ൽ കവർച്ചയ്ക്കിടെ എഡ്വേർഡ് വില്യംസിനെ വെടിവച്ച് കൊലപ്പെടുത്തിയതിനാണ് അലബാമയിലെ അറ്റ്മോറിലെ ജയിലിൽ 49 കാരനായ കേസി മക്‌വോർട്ടരെയെ വധശിക്ഷയ്ക്കു വിധേയനാക്കിയത്. കുറ്റകൃത്യം നടക്കുമ്പോൾ മക്‌വോർട്ടറിന് 18 വയസ്സ് തികഞ്ഞിരുന്നു. എന്നാൽ ഇയാളുടെ രണ്ട് കൂട്ടാളികള്‍ പ്രായപൂർത്തിയാകാത്തവരായതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.