65 വയസ് പിന്നിട്ട പ്രവാസികളെ കുവൈറ്റിൽ നിന്നും പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. അതേസമയം ഇതേക്കുറിച്ചുള്ള പൂർണ്ണ പഠനം നടത്താതെ അന്തിമ തീരുമാനമുണ്ടാകില്ലെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നത്. ഈ നിര്‍ദ്ദേശമാണ് ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടിട്ടുള്ളതെന്ന് മന്ത്രി ഹിന്ദ് അല്‍ സബീഹ് പ്രതികരിച്ചു.
വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിര്‍ണ്ണയത്തെ ചൊല്ലി എംപിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നു. 65 വയസ്സ് നിര്‍ദ്ദേശം നല്ലതാണെന്നു സഫാ അല്‍ ഹാഷിം എംപി പറഞ്ഞു. കുവൈറ്റ് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ വിദേശികള്‍ ആധിപത്യം നടത്തുന്നത് തടയാന്‍ അതുവഴി സാധിക്കും. പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുക വഴി തൊഴില്‍ വിപണിയില്‍ ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.