മലയാള സിനിമാക്കാർ പലരും കേരള രാഷ്ട്രീയത്തിലേക്ക് കൂടുമാറ്റത്തതിനു തയാറെടുക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കാണുന്നത്. നടന്‍ മുകേഷിനെ കൊല്ലത്തും നടി കെ.പി.എ.സി ലളിതയെ വടക്കാഞ്ചേരിയിലും രംഗത്തിറക്കാന്‍ ഇടതുപക്ഷത്തെ മുഖ്യ പാര്‍ട്ടിയായ സി.പി.എം തീരുമാനിച്ചുകഴിഞ്ഞു. (അനാരോഗ്യം കാരണമായി പറഞ്ഞാണെങ്കിലും പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് ലളിത പിന്നീട് പിന്മാറി ). നേരത്തേ സജീവ രാഷ്ട്രീയക്കാരനായ ഗണേഷ്കുമാര്‍ പത്തനാപുരത്ത് ഇത്തവണയും ഇടതുപിന്തുണയോടെ ജനവിധിതേടുന്നത് ഈ പട്ടികയില്‍പെടുത്തണ്ടതില്ളെന്നുവെക്കാം. കഴിഞ്ഞ തവണതന്നെ ഒരു കൈ നോക്കാനൊരുങ്ങിയ നടന്‍ ജഗദീഷിനെ ഇത്തവണയാണ് ഭാഗ്യം (അതോ നിര്‍ഭാഗ്യമോ!) തുണച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടേതാണ് അദ്ദേഹത്തിന്‍െറ വേഷം. നടന്മാരായ സുരേഷ്ഗോപി, കൊല്ലം തുളസി, ദേവന്‍, ഭീമന്‍ രഘു തുടങ്ങിയവരുടെയൊക്കെ പേരുകളാണ് ബി.ജെ.പി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നത്.
ഇതിനിടെ കൊല്ലത്ത് അത്യപൂർവമായ ഒരു മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ‘ഇൻ ഹരിഹർനഗർ’ നാലാം ഭാഗത്തിനാണ് കൊല്ലത്ത് തുടക്കമാകുന്നത് എന്നാണു സംസാരം. ഇൻ ഹരിഹർ നഗർ, റ്റു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ആ ജോടികൾ രാഷ്ട്രീയത്തിലേക്കും ഒരുമിച്ച് ഇറങ്ങുന്നുവെന്നത് യാദൃശ്ചികം മാത്രം. സിനിമ ഉപേക്ഷിക്കാനല്ല, മറിച്ച് ഒരു കൈ പയറ്റാൻ മാത്രമാണ് 4 പേരും തയാറെടുക്കുന്നത്. ഏതായാലും ഇവർ 4 പേരും ഉണ്ടായിരുന്നാൽ, നിയമസഭയിൽ എന്തെല്ലാം നടക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മുകേഷ്, ജഗദീഷ്, സിദ്ദിക്ക് എന്നിവരും കൂട്ടത്തിൽ അശോകനും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. ‘തോമസ്സ് കുട്ടീ വിട്ടോടാ’ എന്ന ആ പ്രസിദ്ധമായ ഡയലോഗ് ആര് ആരെ നോക്കി പറയേണ്ടി വരും എന്നത് മാത്രമാണ് വിഷയം. ഒട്ടും പിറകിലല്ലാതെ ഗണേഷ് കുമാറും ഭീമൻ രഘുവും മത്സരത്തിനുണ്ട്. കൊല്ലം തുളസി, സംവിധായകൻ അഷ്‌റഫ് എന്നിവരും മത്സരരംഗത്ത് സജീവമാകുകയാണ്.