സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാൻ ഉപഭോക്താക്കളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ പങ്കാളികൾക്ക് മുമ്പ് ന ഗ്നചിത്രങ്ങളോ, അടുത്തിടപഴകുന്ന ദൃശ്യങ്ങളോ അയച്ചിട്ടോ പകർത്തിയിട്ടോ നൽകിയിട്ടുണ്ടെങ്കിൽ, ബന്ധം തകർന്നതിനുശേഷമോ മറ്റെന്തെങ്കിലും വഴിയോ ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിലെത്തുന്നത് തടയാനാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത്. നഗ്നചിത്രങ്ങൾ ഫെയ്സ്ബുക്കിന് അയച്ചുനൽകിയാൽ ഈ ചിത്രങ്ങളുപയോഗിച്ച് ഫെയ്സ്ബുക്ക് ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ സൃഷ്ടിക്കും. ഈ ഫിംഗർപ്രിന്റുകൾ മെസഞ്ചറിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഉപകരിക്കുമെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്.
നഗ്നദൃശ്യങ്ങൾ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഏജൻസിയുമായി ചേർന്ന് ഫെയ്സ്ബുക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനു മുമ്പ് ഓണ്‍ലൈനിൽ ഇ-സേഫ്റ്റി കമ്മിഷണറുടെ വെബ്സൈറ്റിലുള്ള ഒരു ഫോം പൂരിപ്പിച്ചു നൽകണം. ഇതിനുശേഷം ഇ-സേഫ്റ്റി കമ്മിഷണറാണ് ഈ ചിത്രം ഫെയ്സ്ബുക്കിനു കൈമാറുന്നത്. ഫെയ്സ്ബുക്കിന്റെ കൈയിലെത്തിയ ചിത്രം പിന്നീട് ഡിജിറ്റൽ ഇമേജായി മാറുകയാണ് ചെയ്യുന്നത്. അയച്ചുനൽകിയ ചിത്രങ്ങൾ വളരെ കുറച്ചുകാലത്തേക്കു മാത്രമേ സൂക്ഷിച്ചുവയ്ക്കുകയുള്ളുവെന്നും ഇത് പിന്നീട് ഡിലീറ്റ് ചെയ്യുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു. ഇത്തരം ഫിംഗർപ്രിന്റുകൾ നഗ്നചിത്രങ്ങൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യുന്നവരെ തിരിച്ചറിയാനും പിടികൂടാനും സഹായിക്കും.