ഷെയ്ൻ നിഗത്തെ വച്ച് പടമെടുക്കാനൊരുങ്ങിയ തനിക്ക് ലക്ഷങ്ങൾ നഷ്ടം വന്നെന്നു നിർമ്മാതാവ് സജി നന്ത്യാട്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് സജിന് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സജി നന്ത്യാത്തിന്റെ വാക്കുകൾ:
‘‘ഷെയ്ൻ നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്ന് തീരുമാനിച്ച വിഷയമാണ്. അദ്ദേഹം കാരണം സാമ്പത്തികമായി എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ എന്നെ സമീപിക്കുന്നു. അന്ന് സിനിമാ നിർമാണത്തിൽ നിന്നും അൽപം ഇടവേള എടുത്തു നിൽക്കുന്ന സമയമാണ്. അങ്ങനെ ലിജിൻ കഥ പറഞ്ഞു, ഷെയ്ൻ നിഗത്തിന്റെ ഡേറ്റുണ്ടെന്നും ലൊക്കേഷൻ കാനഡയാണെന്നും എന്നോട് വിശദീകരിച്ചു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ വന്ന മറ്റൊരു നിര്‍മാതാവാണ് സാന്ദ്ര തോമസ്.
അങ്ങനെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ ലിജിൻ ജോസും ഞാനും ഷെയ്ൻ നിഗത്തെ കാണാൻ പോകുന്നു. ‘വെയിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയമാണത്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ മെൻസ് ഹോസ്റ്റലിലാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രിവരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നു. അവിടെ വച്ച് കഥയെല്ലാം എനിക്കറിയാം എന്ന് ഷെയ്ൻ എന്നോട് പറഞ്ഞു. രാത്രി പതിനൊന്നു മണിക്കാണ് സംഭവം. അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു. സാന്ദ്രയെ വിളിച്ച് ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്നും പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഔദ്യോഗിക പേരെന്താണെന്ന് ചോദിച്ചു. അതെഴുതേണ്ട ഞാനെഴുതാം എന്ന് ഷെയ്ൻ പറഞ്ഞു. അവസാനം പ്രൊജക്ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. ഇതിന്റെ ചിത്രീകരണം കാനഡയിലാണ്. അപ്പോൾ അതിന്റെ ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തു. സംവിധായകൻ ലിജിൻ ജോസിനും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ കൊടുത്തു.
പിന്നെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ഷെയ്ൻ നിഗം സംവിധായകനെ അടുപ്പിക്കുന്നില്ല. ഇതിനിടെയാണ് ‘വെയിൽ’ സിനിമയിൽ മൊട്ടയടിച്ച പ്രശ്നങ്ങളുണ്ടാവുന്നത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. ഞാനും ചർച്ചയ്ക്കു പോയിരുന്നു. ഷെയ്ൻ നിഗത്തിന്റെ അമ്മ അന്ന് പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാൻ ഞെട്ടിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ആർക്കും ഞാൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാൻ കൊടുത്ത ആ ചെക്ക് മടങ്ങിയെന്നാണ് അവർ ആരോപിക്കുന്നത്. ലക്ഷോപലക്ഷം ജനങ്ങൾ കേൾക്കുന്ന വാർത്തയിലാണ് അവർ അങ്ങനെ പറഞ്ഞത്. എനിക്ക് പറയാൻ മറുപടി ഇല്ലാതായി. അത് വലിയ ആഘാതമായി.