മരിക്കുന്നതിനു മുൻപ് തന്റെ സഹോദരിയെ ഒരിക്കൽ കൂടി കാണാൻ പറ്റും എന്ന് സുർജിത് നന്ദ ഒരിക്കലും കരുതിയിരുന്നില്ല. അവസാന ശ്രമമെന്ന നിലയ്ക്കാണ് അയർലണ്ടിൽ എത്തിയത്. അപ്പോഴും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. പക്ഷെ ഒടുവിൽ രക്തം രക്തത്തെ കണ്ടെത്തിയിരിക്കുന്നു.
33 വർഷങ്ങൾക്കു മുൻപ് പിരിഞ്ഞു പോയ, താൻ പി എന്ന് ചെല്ലപ്പേരു വിളിച്ചിരുന്ന ഇളയ സഹോദരിയെത്തേടി കഴിഞ്ഞ ഞായറാഴ്ചയാണ് നന്ദ അയർലണ്ടിൽ വിമാനമിറങ്ങിയത്. രണ്ടു ദിവസം മുഴുവൻ തെരുവുകളിലൂടെ അലഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ല. ഒടുവിൽ ഒരു ടാക്സി ഡ്രൈവർ രക്ഷകനായെത്തി. അങ്ങിനെയാണ് നന്ദ ആർ ടി ഇ യിൽ ‘ജോ ടഫി’ അവതരിപ്പിക്കുന്ന ലൈവ് ലൈനുമായി ബന്ധപ്പെട്ടത്.
1973 ൽ 13 വയസ്സിലാണ്’ പി’ യു. കെ യിലെ വീടുവിട്ടു പോയത്. അന്ന് ഇന്ത്യയിൽ അവധിക്കാലം ചിലവിടുന്ന നന്ദ സഹോദരിയെ കണ്ടെത്താൻ വേണ്ടി മാത്രമാണ് തിരിച്ചുവന്നത്. ഇടയ്ക്ക് കിട്ടിയ വിലാസം കൂടി നഷ്ട്ടപ്പെട്ടതോടെ സഹോദരി എവിടെപ്പോയി എന്നറിയാതെ നന്ദ വലഞ്ഞു.
ഏതായാലും ലൈവ് ലൈൻ രക്ഷകനായി. ലൈവ് ലൈവ് പ്രക്ഷേപണം ചെയ്ത നന്ദയുടെ മനസ്സിൽ തൊട്ട വാക്കുകൾ വെറുതെയായില്ല. കഴിഞ്ഞ ദിവസം വൈകിട്ട് നന്ദ കാത്തിരുന്ന ആ വിളിയെത്തി. നന്ദയുടെ പ്രോഗ്രാം ബസ്സിലെ റേഡിയോയിൽ കേട്ട പി യുടെ ഒരു സുഹൃത്ത് വിവരം പി യെ അറിയിച്ചു. പി ഐറിഷ് പൗരനെ വിവാഹം കഴിച്ച് മക്കളും കൊച്ചുമക്കളും ഒക്കെയുള്ള മുത്തശിയായി. എങ്കിലും ഈ വാർത്ത കേട്ട അവർ സഹോദരനെ കാണാൻ കാത്തിരിക്കു കയാണ്.
പി യെ കാണാൻ ഒരുങ്ങുമ്പോൾ താൻ വീണ്ടും ജനിച്ച പോലെ എന്നാണു നന്ദയുടെ പ്രതികരണം. അയർലണ്ടിലെ ജനതയ്ക്ക് നന്ദി പറയാനും നന്ദ മറക്കുന്നില്ല.