കൊച്ചി∙ കോന്നിയിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. ഈ ആവശ്യവുമായി അവർ ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ മരണം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും യഥാർഥ വസ്തുത പൊലീസിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.
കഴിഞ്ഞ ജൂലൈയിലാണ് കോന്നി ഗവ.എച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനികളായ ആതിര, രാജി, ആര്യ എന്നിവരെ കാണാതായത്. മൂന്ന് ദിവസത്തിനു ശേഷം രണ്ടു പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആര്യയും പിന്നീട് മരണപ്പെട്ടു. കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ല. ഈ കേസിൽ അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ല. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവടക്കം ചിലരെ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.