ലോകകപ്പ് ക്രിക്കറ്റിൽ നെതര്‍ലന്‍ഡിനെ 160 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഉജ്വല വിജയം. ലോകകപ്പിലെ ഒമ്പത് കളികളില്‍ ഒമ്പതും ജയിച്ച് അപരാജിതരായാണ് ടീം ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 411 എന്ന കൂറ്റന്‍ വിജലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് പടയുടെ പോരാട്ടം 250ല്‍ അവസാനിച്ചു. 94 പന്തില്‍ 128 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം.
ബാറ്റുമായി ക്രീസിലെത്തിയ ഓരോ ഇന്ത്യന്‍ താരങ്ങളും നെതര്‍ലന്‍ഡ് ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ആരംഭിച്ച റണ്‍വേട്ട പിന്നാലെയെത്തിയ വിരാട് കോലിയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ശ്രേയസ് അയ്യരും (94 പന്തില്‍ 128 റണ്‍സ്) കെഎല്‍ രാഹുലും ( 64 പന്തില്‍ 102 റണ്‍സ്) നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുനകളായി. രോഹിത് ശര്‍മ്മ (61) ശുഭ്മാന്‍ ഗില്‍ (51) വിരാട് കോലി (51) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേട്ടത്തോടെ ടീമിനെ കൂറ്റന്‍ സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡിനെ നിലം തൊടാതെ പറപ്പിച്ച ഇന്ത്യ അനായാസം വിജയം കൈപ്പിടിയിലൊതുക്കി.