കൊച്ചി: ആറു മൽസരങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ സ്വന്തം കാണികൾക്കു മുന്നിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയമധുരം നുണഞ്ഞു. മൽസരത്തിലുടനീളം അവസരങ്ങളുടെ ചാകര തീർത്ത ബ്ലാസ്റ്റേഴ്സിന്റെ വിജയം രണ്ടു ഗോളിന്. ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ഡാഗ്നൽ (45), സാഞ്ചസ് വാട്ട് (60) എന്നിവരുടെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ.
ലീഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പുണെ സിറ്റിയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവെന്നത് വിജയത്തിന്റെ തിളക്കമേറ്റുന്നു. വിജയത്തോടെ എട്ടു കളികളിൽനിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‍സ്‍ ഒരു പടി കയറി ഏഴാമതെത്തി. പുണെയാകട്ടെ, ഗോൾ ശരാശരിയിൽ ഡൽഹിക്ക് പിന്നിൽ രണ്ടാമതായി.
എങ്കിലും, നേടിയ രണ്ടു ഗോളുകളേക്കാൾ ഈ മൽസരം ഓർമിക്കപ്പെടുക ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിക്കളഞ്ഞ ഒരു ഡസനിലേറെ അവസരങ്ങളുടെ പേരിലാവും. ചുരുങ്ങിയത് എട്ടു ഗോളിനെങ്കിലും ജയിക്കേണ്ട മൽസരത്തിലാണ് അവസരങ്ങൾ മൽസരിച്ചു പാഴാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് ജയിച്ചത്.