ജുബ: ദക്ഷിണ സുഡാനിൽ ജുബ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണു 41 പേർ മരിച്ചു. പറന്നുയർന്നയുടനെ വിമാനം തകരുകയായിരുന്നു. നൈൽ നദിയിൽ മൽസ്യബന്ധനം നടത്തിക്കൊണ്ടിരുന്നവരുടെ മേലെയാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ജീവനക്കാരടക്കം ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. റഷ്യൻ നിർമിത ചരക്കു വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.
അതേസമയം, ഒരു വിമാന ജീവനക്കാരനും ഒരു കുട്ടിയും അപകടത്തിൽ നിന്നു രക്ഷപ്പെട്ടെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടാണ് ജുബ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷണവും മറ്റുമായി വിമാനങ്ങൾ ഇവിടെ നിന്നാണ് യാത്ര തിരിക്കുന്നത്. ചരക്കു വിമാനങ്ങളും സൈനിക വിമാനങ്ങളുമാണ് ജുബ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്.