തെലങ്കാന: മരുമകളും കൊച്ചുമക്കളും തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ തെലങ്കാന മുൻ കോൺഗ്രസ് എംപി സിരിസില്ല രാജയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കലിലുള്ള രാജയ്യയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരുമകൾ സരിക, മക്കളായ അഭിനവ്, അയാൻ, ശ്രിയാൻ എന്നിവർ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെത്തുടർന്നാണ് അറസ്റ്റ്. ഇന്നു പുലർച്ചെയായിരുന്നു സംഭവം.
പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് വീടിനു തീപിടിച്ചുവെന്നാണ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന സംശയത്തെ തുടർന്ന് രാജയ്യയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിരിസില്ലയുടെ ഭാര്യ, മകൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണ ലോക്സഭാ അംഗമായിരുന്ന രാജയ്യ നവംബർ 21 ന് നടക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വാറങ്കൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.