HomeNewsVideo-News100 കോടിക്ക് കേരളത്തിൽ ഒരു കല്യാണം......! വീഡിയോ

100 കോടിക്ക് കേരളത്തിൽ ഒരു കല്യാണം……! വീഡിയോ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ വിവാഹാഘോഷമൊരുക്കി പ്രമുഖപ്രവാസി വ്യവസായി രവി പിള്ള. മകള്‍ ആരതിയുടേത് ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷം. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ആശ്രാമം മൈതാനം ഒരുക്കാന്‍ മാത്രം 30 കോടി മുടക്കുമ്പോള്‍ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷത്തിന് വേണ്ടി ചെലവിടുന്നെന്നാണ് അറിയാന്‍ കഴിയുന്നത്.

ഒക്ടോബര്‍ 25ന് കോവളം ലീലയില്‍ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. എംജി ശ്രീകുമാറിന്റെ ഗാനമേളയോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. മന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖര്‍ എല്ലാം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹ നിശ്ചയത്തിന്റെ വീഡിയോ കാണാം

നവംബര്‍ 24ന് വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പത് വരെ കൊല്ലത്ത് ഹോട്ടല്‍ രവീസില്‍ പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസല്‍ സന്ധ്യയോടെ വിവാഹ ആഘോഷങ്ങള്‍ക്ക് ദീപം തെളിയുക. അന്നു തന്നെ നടിയും നര്‍ത്തകിയുമായ നവ്യാനായരുടെ ഫ്യൂഷന്‍ ഡാന്‍സും നടക്കും.

നവംബര്‍ 25ന് വൈകുംന്നേരം ഏഴ് മുതല്‍ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റേദിവസത്തെ ആഘോഷങ്ങള്‍. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷന്‍ ഡാന്‍സ് ഒരുക്കിയിട്ടുണ്ട്. 8.30 മുതല്‍ കൊല്ലം രവീസില്‍ നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും ചേര്‍ന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. വിവാഹ ദിവസം ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 രാവിലെ ഒന്‍പതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിള്‍ കയറ്റി കഴിഞ്ഞാല്‍ ഉടന്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തില്‍ പറയുന്നത്. കൃത്യം ഒന്‍പത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതല്‍ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യര്‍ അരങ്ങുവിട്ടാലുടന്‍ എത്തുന്നത് നടി ശോഭനയാണ്. 10 മുതല്‍ പത്തേകാല്‍ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

ആദിവാസികളുടെ നൃത്തവും വിവാഹചടങ്ങില്‍ ഉണ്ടാകും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി തികച്ചും വ്യത്യസ്തമായിരിക്കും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നില്‍ക്കും. വരന്‍ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ താലിക്കെട്ടിന്റെ സമയമാകും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം നിരവധി പ്രമുഖര്‍ വിവാഹത്തിന് പങ്കെടുക്കുമെന്നാണ് അറിയുന്നത്. സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ മ്യൂസിക്കും ചടങ്ങില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതിഥികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത്.

കൊല്ലത്തെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി 28ന് ലേമെറിഡിയനില്‍ പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ സിയാ ഉല്‍ഹഖും 17 കലാകാര•ാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടര്‍ന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. കല്യാണത്തിന് ക്ഷണക്കത്ത് നല്‍കിയ 6000 പേര്‍ക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നല്‍കുമെന്നാണ് അറിയുന്നത്. ഏതാണ്ട് 8000 മുതല്‍ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക്. കല്യാണക്കുറി ഒരെണ്ണം അടിക്കാന്‍ മാത്രം 800 മുതല്‍ 1000 വരെ രൂപ ആയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇത്രയും ചെലവേറിയ ആഘോഷങ്ങള്‍ നടക്കുമ്പോഴും രവിപിള്ള പാവങ്ങളെ മറന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 74 പഞ്ചായത്തുകളുടെ സഹായത്തോടെ തെരഞ്ഞെടുത്ത 11,000 പേരുടെ ചികിത്സയ്ക്കും മറ്റുമായി 10 കോടി രൂപ ആഘോഷങ്ങളുടെ ഭാഗമായി മാറ്റി വച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ചവറയിലും തേവലക്കരയിലുമായി നടക്കുന്ന ചടങ്ങുകളില്‍ ഇത് വിതരണം ചെയ്യും. ആശ്രാമം മൈതാനത്ത് മാത്രം 6000 പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നുണ്ട്. കല്യാണത്തിന് രണ്ട് ദിവസം മുമ്പാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

എന്തായാലും കേരളം കണ്ട ഏറ്റവും വലിയ വിവാഹചടങ്ങായി രവിപിള്ളയുടെ മകളുടെ വിവാഹം മാറുമെന്നതില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments