തിരുവനന്തപുരം: ഇത്തവണ പെസഹായ്ക്ക് സ്ത്രീകളുടെ കാലുകളും കഴുകണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ലത്തീന്‍ കത്തോലിക്ക രൂപതകൾ ഇടയുന്നു. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ പെസഹയ്ക്കു സ്ത്രീകളുടെ കാല്‍കഴുകല്‍ ഉണ്ടാവില്ല. ചില രൂപതകള്‍ നടപ്പാക്കുന്ന കാര്യം ഇടവകപ്പള്ളികളുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണ്.
കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന വത്തിക്കാന്റെ കല്‍പന റോമന്‍ ആരാധനാക്രമം പിന്തുടരുന്ന സഭകള്‍ മാത്രമേ നടപ്പാക്കേണ്ടതുള്ളൂവെന്നു പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ് സിറില്‍ വാസ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ സിറോ മലബാര്‍, സിറോ മലങ്കര സഭകളുടെ പള്ളികളില്‍ 24നു പെസഹാവ്യാഴം കര്‍മങ്ങള്‍ക്കിടെ സ്ത്രീകളുടെ കാല്‍കഴുകല്‍ നിര്‍ബന്ധമല്ല. ലത്തീന്‍ പള്ളികളില്‍ മാത്രമേ കാര്‍മികന്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതുള്ളൂ എന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കി വരുന്നുണ്ട്. ഈ വര്‍ഷം മുതല്‍ എല്ലാ പള്ളികളിലും സ്ത്രീകളുടെയും കാല്‍കഴുകണമെന്ന നിര്‍ദേശം, കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കിയാല്‍ മതിയെന്ന് സിറോ മലബാര്‍, മലങ്കര കത്തോലിക്ക സഭകള്‍ തീരുമാനിച്ചിരുന്നു. ഭൂരിഭാഗം ലത്തീന്‍ കത്തോലിക്ക രൂപതകളും ഇപ്പോൾ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്.