മേനക ഗാന്ധിയുടെ വിവാദ പ്രസംഗത്തിൽ വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടീസ്. സുൽത്താൻപൂർ ജില്ലാ മജിസ്ട്രേറ്റ് ആണ് നോട്ടീസ് അയച്ചത്. മേനക ഗാന്ധിയുടെ പ്രസംഗം വൈറലായതോടെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് മേനക ഗാന്ധി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.
ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തി സുൽത്താൻപൂരിലെ തൂരബിലാണ് മേനകയുടെ വിവാദ പ്രസംഗം. ‘ഞാൻ ഇതിനകം തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ജയിക്കുന്നത്. എന്നാൽ മുസ്ലിംങ്ങളുടെ വോട്ട് ഇല്ലാതെയാണ് ജയമെങ്കിലോ ? അത് നല്ലതാണെന്നു തോന്നുന്നില്ല.
നിങ്ങൾക്ക് എനിക്ക് വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാൻ ബാധ്യതയുണ്ടാവില്ല. ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാൽ അത് സാധിച്ചു കൊടുക്കാൻ ഒരിക്കലും നടക്കില്ല. ഇത് കൊടുക്കൽ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ട് കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ- മേനക പറയുന്നു.