കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് വന്നു. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി. കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ വീടിനു മുകളില്‍ മണ്ണ് വീണ് മൂന്നുകുട്ടികള്‍ മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകന്‍ ജാഫിറുമാണ് മരിച്ചത്. മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്.
10 പേരെ കാണാനില്ലെന്നും വിവരമുണ്ട്. ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാണ്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്്ക്കാന്‍ കോഴിക്കോട് കലക്ടര്‍ ഉത്തരവിട്ടു. പൊരിങ്ങല്‍കുത്ത് ഡാം തുറന്നു. മംഗലം, കക്കയം ഡാമുകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.