തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കൽ കോളേജ് പൊലീസിൽ പ്രസാദിന്റ ബന്ധുക്കൾ പരാതി നൽകി. മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു. രണ്ടാമത്തെ പ്രസാദിന്‍റെ കുടുംബം മൃതദേഹം മാറി കൊണ്ടുപോയതാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.
മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെയ്തവർക്ക് പറ്റിയ പിഴവാണ് എന്നാണ് സൂചന. മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു. മൃതദേഹം മാറി സംസ്കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ പറഞ്ഞു.