ബംഗാളിൽ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും ഒരു നാട്ടുകാരനുമാണ് മരിച്ചത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.
പാർട്ടി പതാകകൾ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൊൽക്കത്തയിൽ നിന്ന് ഏതാണ് എഴുപത് കിലോമീറ്റർ അകലെയുള്ള നയ്‍ജാത് എന്ന സ്ഥലത്താണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോടെ പൊതു സ്ഥലങ്ങളിൽ വച്ചിരുന്ന പാർട്ടി പതാകകൾ ഊരിമാറ്റാൻ പാർട്ടി പ്രവർത്തകർ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. ഹത്‍ഗച പഞ്ചായത്ത് മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് സംഘർഷമുണ്ടായത്. ബഷീർഹട്ട് ലോക്സഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായ നയ്‍ജാത്. മണ്ഡലത്തിൽ ജയിച്ചത് തൃണമൂലാണെങ്കിലും അക്രമം അരങ്ങേറിയ ഹത്ഗചയിൽ തൃണമൂലിനേക്കാൾ വോട്ട് നേടിയത് ബിജെപിയാണ്.