മദ്യപാനാസക്തി ഉള്ളവർക്ക് ഒരാഴ്ച മൂന്ന് ലിറ്റർ നിരക്കിൽ മദ്യം വിതരണം ചെയ്യണമെന്നുള്ള നിർദേശങ്ങളടങ്ങിയ സർക്കുലർ ഇറക്കി എക്‌സൈസ് കമ്മീഷണർ. ആശുപത്രി സീലും ഡോക്ടറുടെ പേരുൾപ്പെടുന്ന സീലും അടങ്ങിയ കുറിപ്പുകളാണ് മദ്യം കിട്ടാനായി എക്‌സൈസ് ഓഫീസിൽ സമർപ്പിക്കേണ്ടത്. തിരിച്ചറിയൽ രേഖയും നൽകേണ്ടതുണ്ട്. ഇതിനായി രോഗിയോ ബന്ധുക്കളോ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
സർക്കാർ തീരുമാനത്തിനെതിരെ കെ.ജി.എം.ഒ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ കെ.ജി.എം.ഒ.എ നാളെ കരിദിനം ആവർത്തിക്കുമെന്നും അറിയിച്ചു.
അപേക്ഷകർക്ക് നൽകുന്ന പാസുമായി അവർ ബിവറേജസ് കോപ്പറേഷന്റെ വെയർഹൗസുകളെ സമീപിക്കണം എന്നാണ് എക്‌സൈസ് കമ്മീഷണർ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. പാസുകൾ കൈവശമുള്ളവർക്ക് മദ്യം വീട്ടിലെത്തിച്ച് നൽകണോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യണോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് ബെവ്‌ക്കോ എം.ഡി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുപ്പതുപേർ മദ്യത്തിനായി അപേക്ഷ നൽകി. ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ എക്‌സൈസിന് ഇതു വരും ദിവസങ്ങളില്‍ ബാധ്യതയാകാനും ഇടയുണ്ട്. കുറിപ്പടികള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പു വരുത്തുകയായിരിക്കും എക്‌സൈസിന്റെ മുന്നിലുണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി. വ്യാജ കുറിപ്പടികള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.