ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോയി.രാജിക്കത്ത് ടിപി പീതാംബരനെ ഏല്‍പ്പിച്ചാണ് ചാണ്ടി ആലപ്പുഴയിലേക്ക് പോയത്. പൊലീസ് സുരക്ഷയില്‍ ഔദ്യോഗിക വാഹനത്തിലാണ് തോമസ് ചാണ്ടിയുടെ യാത്ര.
ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു എന്‍സിപി മുഖ്യമന്ത്രിയെ അറിയിച്ചത്. അതുപ്രകാരം ദേശീയനേതൃത്വുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഒടുവില്‍ രാജി തീരുമാനത്തിലേക്ക് എന്‍സിപി എത്തിച്ചേരുകയായിരുന്നു.
ഇന്ന് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തോമസ് ചാണ്ടി രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. ഈ തീരുമാനത്തിന് എൻസിപി കേന്ദ്ര നേതൃത്വവും അംഗീകാരം നൽകി. രണ്ട് മണിയോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളെ കാണും.
അതേസമയം ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും സിപിഐ നിലപാടില്‍ ഉറച്ച് നിന്നതോടെ നീക്കം പൊളിഞ്ഞു. ഉപാധികളോടെയാണോ രാജിയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യം പറയാനാകില്ലെന്ന് എ കെ ശശീന്ദ്രൻ എംഎൽഎയും പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം മാറിനിൽക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങൾ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ സന്നദ്ധനാണ്. സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കിയെന്നാണ് അറിയുന്നത്.