അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നടന്നു. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലായിരുന്നു സംസ്കാര ചടങ്ങുകൾ.കുടുംബ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ്, അഭിനേതാക്കളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, സായ് കുമാർ, ബിന്ദു പണിക്കർ, കുഞ്ചൻ, ജനാർദ്ദനൻ, തെസ്നി ഖാൻ, സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ തുടങ്ങി രാഷ്ട്രീയ- സിനിമാ- സാംസ്‌കാരിക മേഖലയിലെ നിരവധിപ്പേർ അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
അഭിനേതാവ് എന്നതിനൊപ്പം വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടക്കം ചേർത്തു പിടിച്ച വ്യക്തിത്വങ്ങളിലൊരാളെന്നാണ് ഇന്നസെന്റിനെ സഹപ്രവർത്തകർ ഓർമ്മിക്കുന്നത്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് പ്രസിഡന്റ് പദവിയിൽ പതിനെട്ട് വർഷത്തോളം കാലയളവിൽ അദ്ദേഹമിരുന്നതിന് കാരണവുമതാണ് ആർക്കും എപ്പോഴും കയറിച്ചെല്ലാൻ കഴിയുന്നൊരിടമായിരുന്നു ഇന്നസെന്റ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ‘പാർപ്പിടം’ എന്ന വീടുമെന്ന് സഹപ്രവർത്തകരും ഓർമ്മിക്കുന്നു.